തിരുവനന്തപുരം: സുഹൃത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നാരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് മൂന്നാം മുറ പ്രയോഗിക്കുകയും നഗ്നചിത്രമെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സിഐക്കും ഡ്രൈവര്ക്കുമെതിരെയുമുള്ള കേസ് മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കും.
ആറ്റിങ്ങല്‍ സിഐ അനില്‍കുമാറിനും ഡ്രൈവര്‍ സന്തോഷിനുമെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് കമ്മീഷനിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥന്റെ ചുമതല വഹിക്കുന്ന എസ്പിക്ക് നിര്‍ദ്ദേശം നല്കി. കീഴിലം കൊച്ചാലുംമൂട് അഭയത്തില് ഷിനോജ് ശങ്കര്‍ (25) സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
മെക്കാനിക്കല്‍ എഞ്ചിനീയറായ ഷിനോജ് ശങ്കറിനെ സെപ്റ്റംബര്‍ 25 നാണ് കസ്റ്റഡിയിലെടുത്തത്. ഒരു കേസില്‍ ഉള്‍പ്പെട്ട സുഹൃത്തിനെ കണ്ടെത്താനാണ് പോലീസ് ശങ്കറിന്റെ വീട്ടിലെത്തിയതെന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തിനെ കുറിച്ചറിയില്ലെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കളുടെ മുന്നിലിട്ട് സിഐ ചവിട്ടുകയും ഇടിക്കുകയും ചെയ്തു.
തുടര്‍ന്ന് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലെത്തിച്ച് മര്‍ദ്ദിച്ചു.
ആറ്റിങ്ങല്‍ ലോക്കപ്പില്‍ നിന്ന് അര്‍ധരാത്രി സിഐ ഓഫീസിലെ ഡ്രൈവര്‍ സന്തോഷ് തന്നെ ഇറക്കി സ്റ്റേഷന്റെ പിന്‍ഭാഗത്ത് കൊണ്ടുപോയി പൂര്‍ണ്ണ നഗ്നനാക്കി നട്ടെല്ലിലടക്കം മര്‍ദ്ദിച്ചു. തുടര്‍ന്ന് പൂര്‍ണ നഗ്നനാക്കി ലോക്കപ്പില്‍ കിടത്തി. മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ തന്റെ നഗ്നചിത്രമെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. തന്റെ പിതാവിനോടുള്ള വ്യക്തിവൈരാഗ്യത്തിലാണ് ഡ്രൈവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സ്ഥലത്തെ മണല്‍ മാഫിയയ്ക്കെതിരെ നിലപാട് എടുത്തതാണ് പോലീസ് തനിക്ക് എതിരാകാന്‍ കാരണമെന്ന് പരാതിക്കാരന് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ ഡ്രൈവറായിരുന്ന സന്തോഷ് നേരത്തെയും ഉപദ്രവിച്ചിട്ടുണ്ട്. എതിര്‍കക്ഷികളില്‍ നിന്നു പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി നല്‍ണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: