ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥയിലുള്ള ലേക്ക്പാലസ് റിസോര്ട്ടിലോക്ക് നിലംനികത്തി റോഡ് നിര്‍മ്മിക്കുന്നതിന് എംപി ഫണ്ട് അനുവദിച്ചത് കോണ്‍ഗ്രസിനെയും സിപിഐയെയും വെട്ടിലാക്കുന്നു. നിലംനികത്തി റോഡ് നിര്‍മ്മിക്കാന്‍ സിപിഐയുടെ പ്രമുഖ നേതാവായ കെ.ഇ. ഇസ്മയില്‍ എംപി ഫണ്ട് അനുവദിച്ചത് പാര്‍ട്ടിയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
പാര്‍ട്ടി ഘടകങ്ങള്‍ ഒന്നും ആവശ്യപ്പെടാതെ രാജ്യസഭാ എംപിയായിരുന്ന ഇസ്മയില്‍ എംപിഫണ്ട് അനുവദിച്ചത് പാര്‍ട്ടിയ്ക്ക് മാനക്കേടുണ്ടാക്കിയെന്നാണ് വിമര്‍ശനം. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം പാസാക്കിയത് തങ്ങളുടെ വലിയ നേട്ടമായി അവകാശപ്പെടുന്ന സിപിഐക്കാരനായ എംപി ഫണ്ട് അനുവദിച്ചത് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശനം .
ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന നേതാവാണ് ശുപാര്‍ശ ചെയ്തതെന്നാണ് വിവരം. ഇസ്മയില്‍ പക്ഷക്കാരനായ ഈ നേതാവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ പി. തിലോത്തമന് ചേര്‍ത്തലയില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു.
റിസോര്‍ട്ടിലേക്കുള്ള സീറോ ജെട്ടി റോഡിന് ഒത്താശ ചെയ്തത് ആലപ്പുഴ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ എ.എ. ഷുക്കൂറാണെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസും യുഡിഎഫും വെട്ടിലായി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങാതെയാണ് ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു വശത്ത് സമരവും മറുഭാഗത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുകയുമാണ് കോണ്‍ഗ്രസെന്ന് ആരോപണത്തിന് ബലം നല്‍കുന്നതാണ് ഷുക്കൂറിന്റെ കത്ത്. 2010 സപ്തംബറില്‍ എംഎല്‍എ ആയിരിക്കേയാണ് ഷുക്കൂര്‍ നെല്പാടം നികത്തിയുള്ള ഈ റോഡിന് വേണ്ടി എംപി ഫണ്ടിനായി പി.ജെ. കുര്യന് ശുപാര്‍ശ കത്ത് നല്‍കിയത്. എന്നാല്‍ നിലം നികത്തിയാണ് റോഡ് നിര്‍മ്മിക്കുന്നതെന്ന് തനിക്കറിയില്ലായിരുന്നു എന്ന ബാലിശമായ വാദമാണ് ഇപ്പോള്‍ ഷുക്കൂര്‍ മുന്നോട്ട് വയ്ക്കുന്നത്.
അതിനിടെ മന്ത്രിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് അനുവദിച്ചതിലും കൂടുതല്‍ വിസ്തൃതിയുണ്ടെന്ന് സര്‍വേ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് അഞ്ചു മീറ്റര്‍ വീതിയിലും 130 മീറ്റര്‍ നീളത്തിലും ശക്തിപ്പെടുത്തുന്നതിനാണ് നേരത്തെ അനുമതി നല്‍കിയത്. എന്നാല്‍ താലൂക്ക് സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ പുറംബണ്ടിന് 10 മീറ്റര്‍ വീതിയും 300 മീറ്ററില്‍ ഏറെ നീളവുമുണ്ടെന്നു കണ്ടെത്തി.
കൂടാതെ പാടശേഖരത്തിന്റെ മോട്ടോര്‍ തറയുടെ ഭാഗത്ത് നിലം നികത്തിയതായും വ്യക്തമായി. തോമസ് ചാണ്ടിയുടെ സഹോദരിയുടെ പേരിലുള്ളതാണ് പുറംബണ്ടായി ഉപയോഗിക്കുന്ന സ്ഥലം. നിയമോപദേശം ഉള്‍പ്പടെ തേടിയ ശേഷമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: