മാവേലിക്കര: ലൈഫ് പദ്ധതി നടത്തിപ്പ് ഭാരമെല്ലാം ഉദ്യോഗസ്ഥരുടെ ചുമലില്‍ കെട്ടിവച്ച് സംസ്ഥാന സര്‍ക്കാര്‍. അധിക ധനസഹായം കണ്ടെത്തുന്നത് ഒഴിച്ചുള്ള മുഴുവന്‍ ചുമതലയും ഗ്രാമ പഞ്ചായത്തുകളിലെ ഭവന നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാണ്. കരാര്‍ ഏര്‍പ്പെട്ട് മൂന്ന് മാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ ഒന്നോ, രണ്ടോ ഭവന നിര്‍മാണ ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇപ്പോള്‍ തന്നെ ഇവര്‍ക്ക് ജോലി ഭാരം കൂടുതലാണെന്ന പരാതിയുണ്ട്. ഇതോടൊപ്പമാണ് ലൈഫ് പദ്ധതിയുടെ അധിക ഭാരം കൂടി ഏല്‍ക്കേണ്ടിവരുന്നത്. നിലവില്‍ പൂര്‍ത്തിയാകുന്ന വീടുകള്‍ ഓരോ ഘട്ടത്തിലും പരിശോധിച്ച് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുകയാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. പുതിയ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വീടുകളുടെ നിര്‍മ്മാണ ചുമതല മുഴുവന്‍ ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്നു.
വീടുകളുടെ പൂര്ത്തീകരികരണത്തിന് സര്‍ക്കാര്‍ നല്കുന്ന ധനസഹായത്തിന് പുറമെയുള്ള അധിക ധനസമാഹരണം കണ്ടെത്തേണ്ടത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന തുക നിക്ഷേപിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപന അദ്ധ്യക്ഷന്‍, സെക്രട്ടറി എന്നിവരുടെ പേരില്‍ സംയുക്ത അക്കൗണ്ട് ‘ഭവനനിധി’ ആരംഭിക്കണം. ഈ അക്കൗണ്ടിലേക്ക് ധനസമാഹരണത്തിന് ആവശ്യമായ പ്രചാരണം നടത്തേണ്ടതും സെക്രട്ടറിയുടെ ചുമതലയാണ്.
പരമാവധി ചെലവ് കുറയ്ക്കാന്‍ നിര്‍മാണ വസ്തുക്കള്‍ പ്രാദേശികമായും സൗജന്യമായും സ്വരൂപിച്ച് ഗുണഭോക്താക്കള്‍ ലഭ്യമാക്കുകയും പ്രവൃത്തികള്‍ക്ക് സന്നദ്ധ സേവാ പ്രവര്‍ത്തകരുടെ സഹായം ഉദ്യോഗസ്ഥര്‍ തേടണം. ഇക്കാര്യങ്ങളില്‍ സഹായിക്കാന്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെ കര്‍മ്മസമിതികള്‍ രൂപീകരിക്കുമെന്ന നിര്‍ദേശം എത്രകണ്ട് വിജയിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.
ഇന്ന് മുതല്‍ മാര്‍ച്ച് 31വരെ സമയബന്ധിതമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. കര്‍മ്മ സമിതികള്‍ രൂപീകരിക്കേണ്ടത് ഇന്നും നേരിട്ട് നിര്‍മാണം നടത്താന്‍ സാധിക്കാത്തവര്‍ക്കായി റ്റിപിറ്റിഎ (തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സി) യുമായി ധാരണാപത്രം തയ്യാറാക്കേണ്ടത് നാളെയുമാണ്. ഇത് സംബന്ധിച്ച് ഒരാഴ്ച മുന്‍പ് സര്‍ക്കുലര്‍ അയച്ചെങ്കിലും താഴെ തട്ടില്‍ യാതൊരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: