തിരുവഞ്ചൂര്‍: കെഎസ്ഇബി സെക്ഷന്‍ ഓഫീസ് എവിടെ വേണമെന്ന തര്‍ക്കത്തില്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ശീതസമരം തുടരുമ്പോള്‍ സെക്ഷന്‍ ഓഫീസ് ത്രിശങ്കുവില്‍. തിരുവഞ്ചൂര്‍ പ്രദേശത്തിന് ലഭിക്കേണ്ടിയിരുന്ന സെക്ഷന്‍ ഓഫീസാണ് നഷ്ടപ്പെടുന്നത്.
കെഎസ്ഇബി കോട്ടയം ഈസ്റ്റ് സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള തിരുവഞ്ചൂര്‍, പാറമ്പുഴ, നട്ടാശ്ശേരി, കോട്ടമുറി, പുത്തേട്ട് എന്നി പ്രദേശങ്ങള്‍ ചേര്‍ത്ത് പുതിയ സെക്ഷന്‍ രൂപീകരിക്കാനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആലോചിച്ചത്. ഈ സെക്ഷന്റെ ഓഫീസ് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍പ്പെട്ട തിരുവഞ്ചൂരില്‍ വേണമെന്ന് ഉമ്മന്‍ചാണ്ടിയും കോട്ടയം നിയോജക മണ്ഡലത്തില്‍പ്പെട്ട പാറമ്പുഴയിലെ സാംസ്കാരിക നിലയത്തില്‍ വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വാശിപിടിച്ചു. ഇതോടെ ആശയകുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍ പുതിയ സെക്ഷന്‍ ഓഫീസ് എന്ന ആശയം ഉപേക്ഷിച്ചു. കോട്ടയം ഈസ്റ്റ് സെക്ഷനില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ കണ്ട ഉപാധി മറ്റൊന്നായിരുന്നു.
അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ തിരുവഞ്ചൂരിനെ കെഎസ്ഇബി അയര്‍ക്കുന്നം സെക്ഷന്റെ കീഴിലാക്കാനും മണര്‍കാട് ഗ്രാമ പഞ്ചായത്തില്‍പ്പെട്ട കോട്ടമുറി ഭാഗത്തെ മണര്‍കാട് സെക്ഷന്റെ കീഴിലാക്കാനും നട്ടാശ്ശേരി, പുത്തേട്ട് ഭാഗങ്ങളെ കോട്ടയം ഈസ്റ്റ് സെക്ഷന്റെ കീഴില്‍ നിലനിര്‍ത്താനും തീരുമാനിക്കുകയായിരുന്നു. ഇതോടെ ബിജെപി ഒട്ടേറെ സമരങ്ങള്‍ നടത്തി നേടിയെടുത്ത തിരുവഞ്ചൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ബില്കൗണ്ടര് നിര്‍ത്തലാക്കും.
വിവാദങ്ങള്‍ ഉയരുന്നതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ നിയോജക മണ്ഡലത്തില്‍പ്പെട്ട മീനടത്ത് പുതിയ സെക്ഷന്‍ ഓഫീസ് രൂപീകൃതമായി. 8,000 ഉപഭോക്താക്കാളാണ് മീനടത്തുള്ളത്. എന്നാല്‍ തിരുവഞ്ചൂരില്‍ പതിനായിരത്തിലേറെ ഉപഭോക്താക്കളുണ്ട്. സെക്ഷന്‍ ഓഫീസ് വേണമെന്ന് ആവശ്യപ്പെടുന്ന തിരുവഞ്ചൂരും പാറമ്പുഴയിലും സിപിഎമ്മിന് പഞ്ചായത്ത് അംഗങ്ങള്‍ ഇല്ല. ഇവിടെ ബിജെപിക്കും കോണ്‍ഗ്രസിനുമാണ് പ്രാതിനിധ്യം. ഇതുകൊണ്ടുതന്നെ ഭരണകക്ഷിയായ സിപിഎം നിശബ്ദരാണ്. തിരുവഞ്ചൂരും പാറമ്പുഴയും തമ്മില്‍ 2 കിലോമീറ്റര്‍ ദൂരമേയുള്ളു. ഓഫീസ് എവിടെ ആണെങ്കിലും ജനങ്ങള്‍ക്ക് പ്രശ്നമില്ല. പക്ഷെ ജനപ്രതിനിധികള്‍ക്ക് പ്രശ്നമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: