പുതുക്കാട്: കഞ്ചാവുമായി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ യുവാവ് പാടത്തെ വെള്ളക്കെട്ടില്‍ ചാടി. ബുധനാഴ്ച രാവിലെ പതിനൊന്നിന് പുതുക്കാട് സെന്ററിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പെരുമ്പാവൂര്‍ പോലീസാണ് കഞ്ചാവ് സംഘത്തെ പിന്തുടര്ന്ന് പിടികൂടാന്‍ എത്തിയത്. എന്നാല്‍ സംഘാംഗത്തിലെ ഒരാള്‍ പോലീസിനെ വെട്ടിച്ച് പാടത്തെ വെള്ളക്കെട്ടില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇടുക്കി സ്വദേശി സജിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പുതുക്കാട് സെന്ററില്‍ നിന്ന് കാഞ്ഞൂപ്പാടം റോഡിലേക്ക് തിരിഞ്ഞ കാറില്‍ സഞ്ചരിച്ചിരുന്നവരെയാണ് പിന്തുടര്ന്ന് രണ്ട് കാറിലായി എത്തിയ പോലീസ് സംഘം പിടികൂടിയത്.
ഇതിനിടയില്‍ സജി ബാഗുമായി കാറില്‍ നിന്നിറങ്ങിയോടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നതോടെ സജി കെഎസ്ആര്‍ടിസി ഡെപ്പോയ്ക്ക് പുറക് വശത്തുള്ള പാലിയംപാടത്തെ മണ്ണെടുത്ത കുഴിയിലേക്ക് ചാടുകയായിരുന്നു. ചണ്ടിയും പുല്ലുകളും നിറഞ്ഞ പാടത്തേയ്ക്ക് ഇറങ്ങാനാവാതെ യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും കാറും പോലീസ് സംഘം കൊണ്ടുപോയി.
സംഭവം കണ്ട നാട്ടുകാര്‍ പുതുക്കാട് പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. രണ്ടരമണിക്കൂറിനു ശേഷം മറുകരയില്‍ നീന്തി എത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
അഗ്നിരക്ഷാ സേന കരക്കെടുത്ത അവശനിലയിലായ യുവാവിനെ പോലീസ് കാവലില്‍ പോലീസ് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് അടങ്ങിയ ബാഗ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സംഘത്തില്‍ നിന്ന് 40 കിലോ കഞ്ചാവ് നേരത്തേ പെരുമ്പാവൂര്‍ പോലീസ് പിടിച്ചെടുത്തതായി പറയുന്നു.
അഗ്നി രക്ഷാ സേനയിലെ ടി.കെ. ജയസിങ്, നിമേഷ്, ശ്രീകുമാര്‍, ഷാജോണ്‍, വി.ആര്. സുരേഷ്, ക്ലമന്റ്, പുതുക്കാട് സി.ഐ. എസ്.പി. സുധീരന് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: