ഗതാഗത വകുപ്പുമന്ത്രി തോമസ് ചാണ്ടി ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ അവധിയെടുക്കുകയാണെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞുവെന്നു മറ്റൊരു വാര്‍ത്തയും വന്നു. നേരു പറഞ്ഞാല്‍ ചാണ്ടിയുള്ളതുകൊണ്ട് പിണറായി മന്ത്രി സഭയ്ക്കാണ് കൂടുതല്‍ ആരോഗ്യ പ്രശ്നം.അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പിണറായി സര്‍ക്കാര്‍ നാള്‍തോറും രോഗാവസ്ഥയിലാണ്. ആരോഗ്യവകുപ്പിനു തന്നെ രോഗം മാറിയിട്ടുനേരമില്ല.അതിനിടയിലാണ് തോമസ് ചാണ്ടിയുടെ അവധിയെന്നും ഇല്ലെന്നും വാര്‍ത്തകള്‍.
അവധിയെക്കാള്‍ നല്ലത് രാജിയാണ്.രാജിയാകുമ്പോള്‍ ചികിത്സിക്കാന്‍ ഇഷ്ടംപോലെ സമയെമടുക്കും. എന്തായാലും രാജിവെക്കേണ്ടിവരും. അത് അല്പംനേരത്തെയായാല് നാണക്കേടിനു കുറച്ചു കുറവുകിട്ടും. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അടക്കമുള്ള പ്രശ്നങ്ങളിന്മേല് ആലപ്പുഴ ജില്ലാ കലക്റ്റര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ അവധിയെടുക്കല്‍ വാര്‍ത്ത ചര്‍ച്ചയായത്.
തോമസ് ചാണ്ടിയെ രാഷ്ട്രീയത്തിലിറക്കിയതും അഴിമതിക്കാരനായിട്ടും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നതും കക്ഷി പണക്കാരനായിട്ടാണെന്നത് അറിയാത്തവരല്ല ജനം. പിണറായിയുടെ പാര്‍ട്ടി പാവപ്പെട്ടവന്റേതാണെന്നു പറയുമെങ്കിലും പണക്കാരോടാണ് കൂടുതല്‍ സ്നേഹം. പണമില്ലെങ്കില്‍ എന്തുകാര്യം. പണ്ടും അങ്ങനെയാണ്.വിപ്ളവം നടത്താനൊക്കെ ഇപ്പോള്‍ എന്താ ചെലവ്!
തന്റെ പണത്തിനുമേല്‍ പിണറായിയും പറക്കില്ലെന്ന് ചാണ്ടിക്കും അറിയാം.എന്നാലും തന്റെപേരില്‍ മന്ത്രിസഭ നാറുന്നത് മറ്റുള്ളവര്‍ എത്രത്തോളം സഹിക്കും. തനിക്കുനാറ്റം ഏല്‍ക്കില്ല. പക്ഷേ എല്ലാവരുടേയും കാര്യം അങ്ങനെയല്ലല്ലോ.വേങ്ങര കഴിഞ്ഞിട്ടാവാം എന്നായിരുന്നു നേരത്തേയുള്ള തീരുമാനം എന്നാണ് കേട്ടത്. വേങ്ങരയും കഴിഞ്ഞു. നാടിനു ഗുണമുണ്ടായില്ലെങ്കിലും മന്ത്രിയായിരുന്നു കയ്യേറ്റക്കാരനെന്നു കേള്‍പ്പിക്കാന്‍ തോമസ് ചാണ്ടിക്കായല്ലോ. ഇതില്‍പ്പരം എന്തുവേണം ആനന്ദിക്കാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: