മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ആറ് വസ്തുക്കള്‍ ലേലം ചെയ്യുന്നു. ഇതിനായി കേന്ദ്ര ധനമന്ത്രാലയം നടപടി തുടങ്ങി. കള്ളക്കടത്ത്, വിദേശ ഇടപാട് തിരിമറി (വസ്തുക്കള്‍ കണ്ടുകെട്ടല്‍) നിരോധന നിയമ പ്രകാരം ലേലം അറിയിച്ച് പത്രപരസ്യവും നല്കി.
ഹോട്ടല്‍ റൗനഖ് അഫ്രോസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് 5.54 കോടി രൂപയാണ് കരുതല്‍ വിലയായി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അടുത്ത മാസം പതിനാലിനാണ് ലേലം. ദാവൂദിന്റെ സഹോദരന് അടുത്തിടെ അറസ്റ്റിലായ ഇഖ്ബാല്‍ കസ്കര്‍ താമസിച്ചിരുന്ന ബഹെന്ദി ബസാര്‍, ശബ്നം ഗസ്റ്റ് ഹൗസ്, സെയ്ഫി ജൂബിലി സ്ട്രീറ്റിലെ മുറികള്‍, ഔറംഗബാദിലെ ഫാക്ടറി സ്ഥലം തുടങ്ങിയവയാണ് ലേലത്തിനു വയ്ക്കുന്നത്.
രണ്ടു വര്‍ഷമായി ഈ വസ്തുക്കള്‍ ലേലം ചെയ്യാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനിടെ, കഴിഞ്ഞ വര്‍ഷം ദേശ് സേവ സമിതി എന്ന സര്‍ക്കാരിതര സംഘടന ഹോട്ടല്‍ 4.28 കോടി രൂപയ്ക്ക് ലേലത്തിലെടുത്തു. മുന്‍ മാധ്യമപ്രവര്ത്തകന് എസ്. ബാലകൃഷ്ണനാണ് ഈ സംഘടനയ്ക്കു വേണ്ടി ഇടപാട് നടത്തിയത്.
ആദ്യ ഗഡുവായി 30 ലക്ഷം രൂപ നല്‍കിയെങ്കിലും ഒരു മാസത്തിനിടെ ബാക്കി തുക നല്കാന് കഴിയാത്തതിനാല്‍ ലേലം അസാധുവായി. ഇത്തവണ ആദ്യം നല്‍കേണ്ട തുക 23.72 ലക്ഷമായി കുറച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ നിലവിലെ വിപണി വില ആറ് മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: