കൊട്ടാരക്കര: അഭിനയ ചക്രവര്‍ത്തി ഓര്‍മ്മയായിട്ട് ഇന്ന് 31 വര്‍ഷം. അഭിനയകലയിലെ ഏകലവ്യന് എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടാരക്കര ശ്രീധരന്‍നായര്‍ ഓര്‍മ്മയായിട്ട് 31 വര്‍ഷം പൂര്‍ത്തിയാവുന്നു. 1986 ഒക്ടോബര്‍ 19നാണ് അദ്ദേഹം ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്.
മലയാള സിനിമയിലും നാടകത്തിലും കരുത്തുറ്റ ഒരു പിടി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കി കൊട്ടാരക്കരയുടെ പെരുമ സ്വന്തം പേരിനൊപ്പവും സ്വന്തം പെരുമ കൊട്ടാരക്കരയുടെ പേരിനൊപ്പവും എഴുതിചേര്‍ത്തു. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും അരനാഴികനേരത്തിലെ കുഞ്ഞോനാച്ചനും വേലുത്തമ്പി ദളവയും കുഞ്ഞാലിമരയ്ക്കാരും പഴശ്ശിരാജയുമെല്ലാം കേവലം കഥാപാത്രങ്ങളായിരുന്നില്ല. ഇവയൊക്കെയും ശ്രീധരന്‍നായരിലൂടെ പുനര്‍ജനിക്കുകയായിരുന്നു.
നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊട്ടാരക്കര സ്വന്തമായ അഭിനയ വഴികളിലൂടെ സഞ്ചരിച്ചു. പ്രസന്നയില്‍ തുടങ്ങി മിഴിനീര്‍പൂവുകളില്‍ വരെ വില്ലനായും നായകനായും പ്രേക്ഷകമനസുകളെ കീഴടക്കി.
1970ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും 1969ല്‍ രണ്ടാമത്തെ നടനുള്ള പുരസ്കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും കരസ്ഥമാക്കി. കാന്‍, ചിക്കാഗോ ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രത്യേകശ്രദ്ധ നേടി.
ചരിത്രകഥാപാത്രങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിനെ ഇന്നും മറ്റു നടന്മാരില് നിന്ന് വ്യത്യസ്തനാക്കുന്നത്. നിരവധി ചലച്ചിത്രപ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റ പാതയിലൂടെ സഞ്ചരിക്കുന്നത്. ഈ ഓര്‍മ്മദിനത്തില്‍ അനുസ്മരണ ചടങ്ങുകളും സിനിമാചര്ച്ചകളുമൊക്കെയായി നിരവധി പരിപാടികള്‍ കൊട്ടാരക്കരയിലെ കലാസ്വാദകര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: