പത്തനാപുരം: താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും പത്തനാപുരം സര്‍ക്കാര്‍ ആതുരാലയം പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പോലും ഉള്ള സ്റ്റാഫുകള്‍ ഇല്ലാതെ.
കിഴക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് അവഗണനയില്‍ നട്ടം തിരിയുന്നത്. നിരവധി തവണ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.
പത്തനാപുരം താലൂക്കിലെ ആറ് പഞ്ചായത്തുകളും ആദിവാസിമേഖലയില്‍ നൂറുകണക്കിന് കുടുംബങ്ങളും ആശ്രയിക്കുന്ന പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനാണ് ഈ ദുരവസ്ഥ. ഡോക്ടര്‍മാരടക്കം മുപ്പതിലധികം സ്റ്റാഫുകള്‍ വേണ്ട സ്ഥാനത്ത് ആശുപത്രിയില്‍ ഉള്ളത് പതിനഞ്ചില്‍ താഴെ ജീവനക്കാര്‍ മാത്രം. ഇതിലധികവും എന്‍എച്ച്ആര്‍എം വഴി നിയമിച്ച താല്‍ക്കാലിക ജീവനക്കാരാണ്. ദിവസേന അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. പതിനഞ്ചോളം കിടക്കകളും ഇവിടെ ഉണ്ട്.
ജനപ്രതിനിധികളുടെ ഫണ്ട് വിനിയോഗിച്ച് ആവശ്യാനുസരണം കെട്ടിടങ്ങളും സ്ഥലസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ സ്റ്റാഫുകളുടെ കുറവ് പ്രവര്‍ത്തനങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും കഴിയുക. പലപ്പോഴും മരുന്ന് വാങ്ങാനും കുത്തിവയ്പ്പിനും നീണ്ട നിര തന്നെയാണ് ദൃശ്യമാകുക. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമ്പോള്‍ രോഗികളുടെ എണ്ണവും ക്രമതീതമായി വര്‍ദ്ധിക്കും. ആറ് മാസം മുന്‍പാണ് താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തതായും ഫയല്‍ തയ്യാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും പ്രഖ്യാപനം ഉണ്ടൊയത്. ഇത് അനുസരിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിന് അവശ്യം വേണ്ട സ്റ്റാഫുകള്‍ക്കായി സര്‍ക്കാരില്‍ അപേക്ഷയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: