ആറ്റിങ്ങല്‍: നിലവില്‍ ഏഴായിരം കോടിയുടെ നഷ്ടം നേരിടുന്ന വൈദ്യുതിബോര്‍ഡ് നടപ്പുവര്‍ഷം 1600 കോടിയുടെ നഷ്ടംകൂടി പ്രതീക്ഷിക്കുന്നതായി വൈദ്യുതിമന്ത്രി എം.എം. മണി. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നതാണ് നഷ്ടം വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ നമുക്കാവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ സഖി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ദീല്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ വൈദ്യുതിയോജന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിപണിയില്‍ ആവശ്യകതയേറിയ ചരക്കാണ് ഇന്ന് വൈദ്യുതി. കുത്തക കമ്പനികളെല്ലാം വൈദ്യുതി ഉത്പാദനവിപണന രംഗത്ത് സജീവമാണ്. വരും കാലം ഊര്‍ജത്തിനും വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയാകും ലോകയുദ്ധങ്ങളെന്ന നിഗമനം സ്ഥിരീകരിക്കുന്നതാണ് ഇന്നത്തെ അവസ്ഥ. പല രാജ്യങ്ങളും ശുദ്ധജലം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തി. ഭക്ഷണം ഇറക്കുമതി ചെയ്യുന്ന അവസ്ഥ നേരത്തെയുണ്ട്. ഊര്‍ജത്തിന്റെ ആവശ്യകതയും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡോ എ. സമ്പത്ത് എംപി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: