തിരുവനന്തപുരം: സൈക്കിള്‍ ചവിട്ടി വരുന്ന പത്രവിതരണക്കാരനും പോലീസുകാരനും ചെത്തുകാരനുമൊക്കെ ഒരുകാലത്ത് ഗ്രാമങ്ങളിലെ പതിവ് കാഴ്ചകളായിരുന്നു. പക്ഷേ നാടോടിയപ്പോള്‍ നിരത്തിലോടാന്‍ സൈക്കിളുകളെക്കാള്‍ വാഹനങ്ങളാണ് അധികവും. സൈക്കിളുകള്‍ കുട്ടികളുടെ കളിക്കോപ്പും പ്രായമായവരുടെ വ്യായാമയന്ത്രവുമായി മാറി.
പുതിയ കാലത്തെ ജീവിതരീതി സമ്മാനിച്ച കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുമായി ചികിത്സയ്ക്കെത്തുമ്പോള്‍ ഡോക്ടര്‍മാരുടെ കുറിപ്പടി വ്യായാമമത്രെ. ‘ഒരു സൈക്കിള്‍ സവാരി’ എന്നവര്‍ പറയാതെ പറയും. അതോടെ ചെത്തുകാരനും പത്രവിതരണക്കാരനുമൊക്കെ വയറുനിറയ്ക്കാന്‍ ചവിട്ടിയ പെഡലുകള്‍ക്ക് പകരം ഇന്ന് വയറുകുറയ്ക്കാനും വ്യായാമത്തിനും ചവിട്ടുന്നു എന്നു മാത്രം !
പഴയ തലമുറയുടെ മനസ്സിലുള്ള ‘സാദാ’ സൈക്കിളുകള്‍ക്കൊപ്പം പുത്തന്‍ താരങ്ങളും വിപണി കീഴടക്കികഴിഞ്ഞു. ഗിയര്‍, ബാറ്ററി സൈക്കിളുകളാണ് ഇവയിലെ താരങ്ങള്‍. രാവിലെ നടക്കാന്‍ പോകുന്നതിനു പകരം സൈക്കിളില്‍ യാത്ര ചെയ്താല്‍ നടത്തത്തേക്കാള്‍ നല്ലതാണെന്ന് ഒരു സൈക്ലിംഗ് ആരാധകന് പറയുന്നു. വ്യായാമത്തിനായി സൈക്കിള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സൈക്കിള്‍ വ്യാപാരികളും പറയുന്നു.
ശരീരത്തിന്റെ ബലം വര്‍ധിക്കാനും മസില്‍ടോണ്‍ ശക്തിപ്പെടാനും സൈക്കിളിംഗ് സഹായിക്കുന്നു. ശരീരം മൊത്തമായി വ്യാപൃതമാകുന്ന ഈ വ്യായാമത്തില്‍ കൈകാലുകള്‍ തമ്മിലും ശരീരവും കണ്ണും തമ്മിലുമൊക്കെയുള്ള ഏകോപനപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുമെന്നും പ്രമേഹസാധ്യതയും രക്തസമ്മര്‍ദവും കുറയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: