ഇരട്ടി: ആറളം ഫാമില്‍ കാട്ടാനശല്യം പരിധിവിടുന്നു. വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ഒഴിവാക്കി ലക്ഷങ്ങളുടെ വിളവ് നല്കുന്ന തെങ്ങിന്തോപ്പുകള് താവളമാക്കുകയും കായ്ഫലമുള്ള തെങ്ങുകള്‍ നശിപ്പിക്കുകയും ചെയ്യുന്നത് ഇവിടെ നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഫാമിലെ ഗോഡൗണിനോട് ചേര്‍ന്ന ഒന്നാം ബ്ലോക്കിലെ തെങ്ങിന്‍തോപ്പിലിറങ്ങിയ നാലോളം കാട്ടാനകള്‍ കായ്ഫലമുള്ള പത്തോളം തെങ്ങുകളാണ് ചവിട്ടിയും കുത്തി മറിച്ചിട്ടും നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഫാമിലെ സെന്‍ട്രല്‍ നഴ്സറിയില്‍ ഇറങ്ങിയ ആനക്കൂട്ടം തെങ്ങിന്‍തൈകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് തെങ്ങുകളാണ് ഇതുപോലെ കാട്ടാനകള്‍ നശിപ്പിച്ചത്. ഫാമിലെ പ്രധാന വരുമാന മാര്‍ഗ്ഗമായ തെങ്ങുകള്‍ ഇങ്ങിനെ കാട്ടാനകളും കുരങ്ങുകളും മറ്റും നശിപ്പിക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഫാമിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കാട്ടാനശല്യം നിയന്ത്രിക്കാനുള്ള യാതൊരുവിധ മാര്‍ഗ്ഗങ്ങളും കുറച്ചുകാലമായി വനം വകുപ്പോ ഫാം അധികൃതരോ ചെയ്യുന്നില്ല എന്ന ആരോപണം ശക്തമാണ്. ഇന്നലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ആനയുടെ മുന്നില്‍പ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: