ചേര്‍ത്തല: അധികൃതരുടെ അവഗണന, അന്ധകാരനഴി വിനോദ സഞ്ചാര കേന്ദ്രം കാടുകയറി നശിക്കുന്നു. തീരമേഖലയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കോടികള്‍ മുടക്കിയ പദ്ധതിയെ അധികൃതര്‍ അവഗണിച്ചതാണ് ദുരവസ്ഥയ്ക്ക് കാരണം.
കടലും കായലും സംഗമിക്കുന്ന തീരത്തേക്ക് നിരവധി സഞ്ചാരികളാണ് പ്രതിദിനം എത്തുന്നത്. കടല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഇവിടെ പണിതീര്‍ത്ത കെട്ടിടങ്ങളും നടപ്പാതകളും കാടുകയറി നശിക്കുകയാണ്.
നിര്‍മ്മാണം നിലച്ച അന്ധകാരനഴി വടക്കേ പാലവും ബീച്ചിന്റെ വികസനത്തിന് വിലങ്ങുതടിയാകുകയാണ്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ ഇഷ്ടതാവളമായ ഇവിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഒരുക്കാന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിമര്‍ശനം.
സുനാമി ഫണ്ടില്‍ നിന്ന് അനുവദിച്ച 32 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളും നടപ്പാതകളും നിര്‍മിച്ചത്. ഒരു വര്‍ഷത്തിനകം ഇവയെല്ലാം തുരുമ്പിച്ച് നശിച്ചു. കെട്ടിടങ്ങളുടെ ഇരുമ്പ് മേല്‍ക്കൂര ദ്രവിച്ച് തകര്‍ന്ന് നിലംപൊത്തി.
തീരത്തോട് ചേര്‍ന്നുള്ള നടപ്പാതയുടെ കൈവരികള്‍ ദ്രവിച്ച് തകര്‍ന്ന നിലയിലാണ്. നിര്‍മ്മാണത്തിലെ ക്രമക്കേടും നിര്‍മ്മാണ സാമഗ്രികളുടെ ഗുണ നിലവാരമില്ലായ്മയുമാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് ആക്ഷേപം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തന ചുമതല ഏറ്റെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല. വിഷയത്തോട് മുഖംതിരിക്കുന്ന ജനപ്രതിനിധികളുടെ നിലപാടും വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: