ആലപ്പുഴ: നഴ്സുമാരുടെ സമരം തുടരുന്ന കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. നിലവിലുള്ള രോഗികള്‍ ആശുപത്രിവിടുന്ന മുറയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം നിയമാനുസൃതം അവസാനിപ്പിക്കുകയാണെന്ന് മാനേജ്മെന്റ് പറഞ്ഞു. കഴിഞ്ഞദിവസം മന്ത്രിമാരായതോമസ് ഐസക്, പി. തിലോത്തമന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
കരാര്‍ കാലാവധി കഴിഞ്ഞ രണ്ടു നഴ്സുമാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് യുഎന്‍എ സമരം നടത്തുന്നത്. ആശുപത്രിക്ക് മുന്നില്‍ തുടര്‍ന്ന കുത്തിയിരിപ്പ് സമരം ഏതാനും ദിവസമായി നിരാഹാരസമരമായി മാറി. ഇതിനിടെ പലതവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഒത്തുതീര്‍പ്പായില്ല. ഷിഫ്റ്റ് സമ്പ്രദായം, മിനിമം വേതനം തുടങ്ങിയ ആവശ്യങ്ങള്‍ മനേജ്മെന്റ് ആദ്യഘട്ടത്തില്‍ തന്നെ അംഗീകരിച്ചുവെങ്കിലും രണ്ട് നഴ്സുമാരെ തിരിച്ചെടുക്കുന്നതിലെ തര്‍ക്കമാണ് നിലനിന്നത്. ഈ ആവശ്യം അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്നാണ് സമരക്കാരുടെ നിലപാട്.
ഇവരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ച് നില്‍ക്കുകയുമാണ്. ജില്ലാ ലേബര്‍ ഓഫീസര്‍ മുതല്‍ ലേബര്‍ കമീഷണര്വരെ ഇരുവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയതാണ്. ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞതിനെതുടര്‍ന്നാണ് ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
അക്രമത്തിലൂടെ ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: