വിലങ്ങാട്: അടിസ്ഥാന വിഭാഗത്തിന് വേണ്ടി പ്രവര്ത്തിച്ചൂവെന്ന് പറയുന്ന സിപിഎമ്മുകാര്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി എംപി.
ആദിവാസി സമൂഹ ത്തോട് സിപിഎമ്മുകാര്‍ ചെയ്തത് മഹാമോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലങ്ങാട് കുറ്റലൂര്‍ മലയിലെ സേവാഭാരതി പൊരുന്തന്‍ ചന്തു സ്മാരക സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ആരാണ് കോര്‍പ്പറേറ്റുകള്‍ക്കും പ്രമാണിമാര്‍ക്കും ഒപ്പം നില്‍ക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. കര്‍ഷകരുടെ പേര് പറഞ്ഞ് ആദിവാസികളെ വഞ്ചിച്ച് പ്രമാണിമാര്‍ക്ക് ഒപ്പം നില്ക്കുകയാണവര്. ഇവിടെയുള്ള ആദിവാസി സമര ചരിത്രത്തെ തൊഴിലാളി വര്‍ഗ പാര്‍ട്ടി നേതൃത്വം പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റല്ലൂര്‍ കോളനി വികസനത്തിനായി നിരവധി പദ്ധതികള്‍ എംപി ചടങ്ങില്‍ പ്രഖ്യാപിച്ചു. കോളനിയിലേക്ക് റോഡ്, ആംബുലന്‍സ് സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ ബസ് തുടങ്ങിയവക്കായി എംപി ഫണ്ടില്‍ നിന്ന് പണം നീക്കിവെക്കും. ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.
മണ്ണിന്റെ മക്കളെ അവര്‍ക്ക് അവകാശപ്പെട്ട മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും ആദിവാസികളുടെ ജീവിക്കാനുള്ള അവകാശം ആരുടേയും ഔദാര്യമല്ലെന്നും ആദിവാസി സമരചരിത്രത്തിലെ വീറുറ്റ ഏടാണ് കുറ്റല്ലൂര്‍ സമരമെന്നും ജെആര്‍എസ് സംസ്ഥാന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു പറഞ്ഞു. കുറ്റല്ലൂര്‍ സമരത്തില്‍ സ്വീകരിച്ചിരുന്ന നിലപാടുകളെ കുറിച്ച് സിപിഎം ആത്മപരിശോധന നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. എന്‍.കെ. ബാലകൃഷ്ണന്, പി. ഗംഗാധരന്, രാജേഷ് പെരുമുണ്ടശ്ശേരി, സന്തോഷ് പി. ഉണ്ണി, സുനീഷ്കുമാര്‍, രതീഷ് കുമാര്‍, അഡ്വ. മുരളീധരന്, അക്ഷയ്, സി.പി. കൃഷ്ണന്, സി. അജിത് കുമാര്‍, എം.സി. അനീഷ് എന്നിവര്‍ സംസാരിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: