ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഇന്നലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സമര്‍പ്പിക്കുന്നത് വൈകുമെന്നാണ് അറിയുന്നത്. എന്നാല്‍ മന്ത്രിക്കെതിരായി നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് അനുവദിച്ചതിലും കൂടുതല്‍ വിസ്തൃതിയുണ്ടെന്ന് സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് അഞ്ചു മീറ്റര്‍ വീതിയിലും 130 മീറ്റര്‍ നീളത്തിലും ശക്തിപ്പെടുത്തുന്നതിനാണ് നേരത്തെ അനുമതി നല്‍കിയത്. എന്നാല്‍ താലൂക്ക് സര്‍വേ വിഭാഗം നടത്തിയ പരിശോധനയില്‍ പുറംബണ്ടിന് 10 മീറ്റര്‍ വീതിയും 300 മീറ്ററില്‍ ഏറെ നീളവുമുണ്ടെന്നു ബോദ്ധ്യപ്പെട്ടു.
കൂടാതെ പാടശേഖരത്തിന്റെ മോട്ടോര്‍ തറയുടെ ഭാഗത്ത് നിലം നികത്തിയതായും വ്യക്തമായി. തോമസ് ചാണ്ടിയുടെ സഹോദരിയുടെ പേരിലുള്ളതാണ് പുറംബണ്ടായി ഉപയോഗിക്കുന്ന സ്ഥലം. മാര്‍ത്താണ്ഡം കായലില്‍ നിലം നികത്തിയെന്ന് തോമസ് ചാണ്ടി നേരത്തെ പത്രസമ്മേളനത്തില്‍ സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: