തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണസമിതി കാലാവധി കുറച്ച് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ പുറത്താക്കന്‍ നീക്കം. ബോര്‍ഡ് ഭരണസമിതി കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്ന് രണ്ടുവര്‍ഷമാക്കി കുറച്ചുകൊണ്ട് പ്രയാറിനെ പുറത്ത്ചാടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നിയമനിര്‍മാണം നടത്തുകയോ അല്ലെങ്കില്‍ അടിയന്തരമായി ഓര്‍ഡിന്‍സ് ഇറക്കാനോ ഉള്ള നടപടിക്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി തിരുവിതാംകൂര്‍-ഗുരുവായൂര്‍ ദേവസ്വംബോര്‍ഡുകളുടെ പ്രസിഡന്റുമാര്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് മുന്‍ എംപി പീതാംബരക്കുറുപ്പിന്റെ കാലാവധി ജനുവരിയില്‍ പൂര്‍ത്തിയാകും. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാറിന്റെ കാലാവധി 2018 നവംബറിലേ അവസാനിക്കൂ. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രനും തമ്മിലുള്ള കടുത്ത ഭിന്നത തുടരുകയാണ്.
കെ. കരുണാകരന് സര്‍ക്കാരിന്റെ കാലത്ത് നാലുവര്‍ഷമായിരുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി സിപിഎമ്മിലെ ജി. സുധാകരന് ദേവസ്വം മന്ത്രിയായപ്പോള്‍ രണ്ടുവര്‍ഷമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് അടുത്ത് അധികാരത്തില്‍ എത്തിയ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിച്ചാണ് മുന്‍എംഎല്‍എ കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രസിഡന്റായി നിയമിച്ചത്. സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് അധികാരത്തില്‍ കയറിയതോടെ ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേവസ്വംമന്ത്രിയും ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു.
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് അജണ്ട പ്രയാര്‍ നടപ്പിലാക്കുന്നു എന്നായിരുന്നു ആദ്യവിമര്ശനം. ഏറ്റവും ഒടുവില്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിയെ ചൊടിപ്പിച്ച് പ്രയാര്‍ പ്രസ്താവനയും നടത്തി.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രയാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതിനാല്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കി പുറത്താക്കണമെന്നാണ് പാര്‍ട്ടിനേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഓര്ഡിനന്സിന്മേല് ഗവര്‍ണര്‍ എന്തു തീരുമാനമെടുക്കും എന്ന ആശങ്ക സര്‍ക്കാരിനെ കുഴയ്ക്കുന്നു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് നിയമവശം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. അതിനാല്‍ ഓര്‍ഡിനന്‍സിനു പകരം നിയമനിര്‍മാണം മതിയെന്ന അഭിപ്രായവും ഉയരുന്നു.
ശബരിമല സീസണ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ബോര്‍ഡ് തലപ്പത്ത് പ്രസിഡന്റ് ഇല്ലാതിരുന്നാല്‍ ഭരണപരമായ വീഴ്ചകള്‍ക്ക് ഇടവരുത്തും. ഇത് ഹൈക്കോടതിയുടെ വിമര്‍ശനത്തിനും ചിലപ്പോള്‍ ഇടയാക്കിയേക്കും. ഇതും സര്‍ക്കാരിനെ കുഴയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: