തലശ്ശേരി: കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പാലയാട് ലീഗല്‍ സ്റ്റഡി സെന്ററില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട അക്രമണത്തില്‍ കെഎസ്യു പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളേയും അക്രമം തടയാനെത്തിയ രണ്ടു വിദ്യാര്‍ത്ഥിനികളേയും ഗുരുതരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ സ്വദേശിനിയും രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ സോഫി ജോസ് (19) കാഞ്ഞങ്ങാട് സ്വദേശി എം.ഉനൈസ് (19) ഇരിട്ടി സ്വദേശി ജോയല്‍ (19) ഇടുക്കി സ്വദേശി സരിന് (19) പെരുമ്പാവൂര്‍ സ്വദേശി അമല്‍ നന്ദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഉനൈസിന്റെ നില ഗുരുതരമാണ് മുഖത്തേറ്റ ഇടിയില്‍ പല്ലുകള്‍ തകര്‍ന്ന സോഫി ജോസിന്റെ പരിക്കും ഗുരുതരമാണ്. ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമത്തില്‍ പരിക്കേറ്റ മറ്റ് മൂന്നുപേര്‍ക്കും കഴുത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇരുമ്പുവടി, തോര്‍ത്തില്‍ കെട്ടിയ കരിങ്കല്ലുകള്‍, പട്ടിക എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. സംഘടിച്ചെത്തിയ എസ്എഫ്ഐ സംഘം ലീഗല്‍ സ്റ്റെഡി സെന്‍സറിലെ എച്ച്ഒഡിയുടെ മുന്നില്‍ വെച്ചാണ് അക്രമിച്ചത്. രാവിലെ ക്ലാസ്സ് മുറിയില്‍ വെച്ച് എസ്എഫ്ഐ സംഘം അക്രമിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രക്ഷപെടുത്തി എച്ച്ഒഡിയുടെ മുറിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അക്രമിസംഘം പിന്‍വാങ്ങാതെ നടത്തിയ നരനായാട്ടിലാണ് പരിക്കുകള്‍ ഗുരുതരമായത്. അക്രമം തടയാനെത്തിയവരായിരുന്നു പരിക്കേറ്റ അമല്‍ നന്ദുവും സരിനും. എസ്എഫ്ഐ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഭയം കാരണം ആശുപത്രിയില്‍ കിടക്കാനോ പരാതി പറയാനോ പലരും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഫഹാസ്, ഷാസ് എന്നിവര്‍ക്ക് എസ്എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു.
ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി എല്‍എല്‍എം, എല്‍എല്‍ബി എന്നീ കോഴ്സുകളിലായി ഇരുനൂറ്റി അമ്പതോളം പേര് ഇവിടെ പഠിതാക്കളായുണ്ട്. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. എസ്എഫ്ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും ഈ കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലും ഹാജര്‍ ക്യത്യമായി ലഭിക്കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കാത്ത സ്ഥിതിയും ഉള്ളതിനാല്‍ എസ്എഫ്ഐ ഒഴിച്ച് മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പലരും പഠനം ഉപേക്ഷിച്ചുപോയ അവസ്ഥയും ഇവിടെയുണ്ട്. സംഘര്‍ത്തെ തുടര്‍ന്ന് പത്ത് ദിവസത്തേക്ക് കോളേജ് അടച്ചിട്ടിരിക്കയാണ്. മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ ബിജെപി നടത്തിയ ജനരക്ഷായാത്രയെ പരിഹസിച്ച കോണ്‍ഗ്രസ്സുകാര്‍ക്ക് ലഭിച്ച സിപിഎമ്മിന്റെ സമ്മാനമാണ് ഈ അക്രമം എന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: