കോട്ടയം: വിനോദ സഞ്ചാരികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കരുതെന്നും വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കുമരകം സെന്റ ജോണ്‍സ് ആറ്റമംഗലം പള്ളി പാരിഷ്ഹാളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യ സംസ്കരണത്തില്‍ ഊന്നിയുള്ള വിനോദ സഞ്ചാര വികസനമാണ് ആവശ്യം. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കണം. അതുകൊണ്ട് തദ്ദേശീയര്‍ക്കും ഗുണമുണ്ട്. വിനോദ സഞ്ചാര രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നാടിന്റെ വികസനത്തിന് സഹായിക്കും. നമ്മുടെ പൊതുവേയുളള ധാരണ വിനോദ സഞ്ചാരികള്‍ വലിയ പണക്കാരാണ് എന്നതാണ്. ഇത് തെറ്റിദ്ധാരണയാണ്. വിനോദസഞ്ചാരികളില്‍ കൂടുതലും സാധാരണക്കാരും ഇടത്തരക്കാരുമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മനോഭാവം ഇവരെ പിഴിയുക എന്നതാണ്. അവരെ അമിതമായി പിഴിയുന്ന അവസ്ഥ ഉണ്ടാകരുത്.
വൃത്തിയുളള അന്തരീക്ഷത്തില്‍ നിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്ക് വൃത്തിഹീനത വലിയ പ്രശ്നമാണ്. ഇക്കാര്യം എല്ലാവരും ഗൗരവമായി എടുക്കണം. വിവിധ രംഗങ്ങളില്‍ മികവു കാട്ടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചടങ്ങില്‍ അദ്ധ്യക്ഷനായി. അടുത്ത ആഴ്ച കേരളത്തിന്റെ ടൂറിസം നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജോസ് കെ മാണി എം.പി, സുരേഷ് കുറുപ്പ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി സലിമോന്‍, ടൂറിസം സെക്രട്ടറി ഡോ: വേണു, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, ടൂറിസം മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: