ആലപ്പുഴ: തുറവൂര്‍ നെടുചിറയില്‍ പത്മനാഭന് ജോത്സ്യനും ഭാര്യ മാധവിയും ദീര്‍ഘനാള്‍ തുറവൂര്‍ ക്ഷേത്രത്തിലെ വടക്കനപ്പന്റെ നടയില്‍ ഭജനമിരുന്ന് ലഭിച്ച കുട്ടിയാണ് പിന്നീട് തുറവൂരിന്റെ കീര്‍ത്തി വിശ്വത്തോളം ഉയര്‍ത്തിയത്. വാഗ്മി, തത്ത്വചിന്തകള്‍, സാഹിത്യ വിചക്ഷണന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച തുറവൂര്‍ വിശ്വംഭരന്റെ നാളും വടക്കനപ്പന്റെ നാളും ഒന്നുതന്നെ വിശാഖം നക്ഷത്രം.
പത്മനാഭന് ജോത്സ്യന് നാട്ടില്‍ അറിയപ്പെടുന്ന പണ്ഡിതനും വിഷചികിത്സയിലടക്കം പ്രഗത്ഭനുമായിരുന്നു. അച്ഛനില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം തുറവൂര്‍ വിശ്വംഭരന് അറിവു ലഭിച്ചത്. പത്താംക്ലാസുവരെ തുറവൂര്‍ ടിഡിഎച്ച്എസിലായിരുന്നു അദ്ധ്യയനം.
അവിടുത്തെ അദ്ധ്യാപകനായിരുന്ന രാമദാസന് നായരാണ് വിശ്വംഭരന്റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹത്തിന്റെ പക്കല്‍ ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനമെന്ന് ഉറ്റസുഹൃത്തും റിട്ട. ഫിഷറീസ് ഡെപ്യൂട്ടി രജിസ്ട്രാറും ആര്‍എസ്എസ് തുറവൂര്‍ താലൂക്ക് സംഘചാലകുമായ എ.കെ. വാസുദേവന്‍ ജന്മഭൂമിയോട് പറഞ്ഞു.
പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. അവിടെ പ്രൊഫ. എസ്. ഗുപ്തന്‍നായരായിരുന്നു തുറവൂര്‍ വിശ്വംഭരനെ അറിവിന്റെ വിശാലമായ ലോകത്തിലേക്ക് നയിച്ചത്. പതിറ്റാണ്ടുകളായി വിശ്വംഭരനും കുടുംബവും തൃപ്പൂണിത്തുറയിലാണ് താമസം.
നാട്ടിലെ കുടുംബവീട്ടില്‍ സഹോദരന് പരേതനായ കരുണാകരന് ശാന്തിയുടെ മക്കളാണ് താമസിക്കുന്നത്. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ജന്മനാട്ടിലെത്തുമായിരുന്നു. തുറവൂര്‍ മഹാക്ഷേത്രവുമായി ഹൃദയബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അമൃതകീര്‍ത്തി പുരസ്കാരം ലഭിച്ചപ്പോള്‍ ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.
സോമയാഗം നടന്നപ്പോള്‍ മാര്‍ഗ്ഗദര്‍ശിയായി പ്രവര്‍ത്തിച്ചതും തുറവൂര്‍ വിശ്വംഭരനായിരുന്നു. നാട്ടിലെ സുഹൃത്തുക്കളുമായി അടുത്ത വ്യക്തിബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. രണ്ടുമാസം മുമ്പാണ് അവസാനമായി അദ്ദേഹം ജന്മനാട്ടിലെത്തിയത്. തുറവൂര്‍ വിശ്വംഭരനെന്ന അക്ഷരതേജസ്സ് വിടപറഞ്ഞത് ജന്മനാടിനെ ദുഃഖത്തിലാഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: