പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം എറണാകുളം മുന്നില്‍. കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന എറണാകുളം ആദ്യ ദിനത്തെ 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 7 സ്വര്‍ണ്ണവും 4 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 50 പോയിന്റുമാണ് ഒന്നാം സ്ഥാനത്തെത്തിയത്.
നാല് സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമടക്കം 32 പോയിന്റുമായി പാലക്കാട് രണ്ടാമതും മൂന്ന് സ്വര്‍ണ്ണം, 2 വെള്ളി ആറ് വെങ്കലമടക്കം 27 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തും നില്ക്കുന്നു. കോഴിക്കോട് 1 സ്വര്‍ണ്ണവും 6 വെള്ളിയും ഒരു വെങ്കലവുമടക്കം 24 പോയിന്റുമായി നാലാമതാണ്.
സ്കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ കിരീടം നിലനിര്‍ത്താനുള്ള കുതിപ്പ് തുടങ്ങി. നാല് സ്വര്‍ണ്ണവും 1 വെള്ളിയും നേടി 23 പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും ഒരു വെങ്കലവുമടക്കം 17 പോയിന്റുമായി പാലക്കാട് പറളി എച്ച്എസ് രണ്ടാമതും ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം 11 പോയിന്റുമായി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് മൂന്നാമതും നില്ക്കുന്നു.
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ പുതിയ റെക്കോഡോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളിയുടെ പി.എന്‍. അജിത്താണ് ആദ്യ റെക്കോഡിന് അവകാശിയായത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മാര്‍ബേസിലിന്റെ അഭിഷേക് മാത്യു, ലോങ്ജമ്പില്‍ കെ.എം. ശ്രീകാന്ത്, ജാവലിന്‍ ത്രോയില്‍ നരേഷ് യാദവ് കൃപാല്‍ എന്നിവരാണ് റെക്കോഡിട്ട മറ്റു താരങ്ങള്‍.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി മാര്‍ബേസില്‍ എച്ച്എസ്എസിലെ അനുമോള്‍ തമ്പിയും ആദ്യ ദിനത്തെ താരമായി. നേരത്തെ ഡിപിഐ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കായികോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: