തിരുവനന്തപുരം: സ്ത്രീ സുരക്ഷ കണക്കിലെടുത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഷീ ടാക്സി സര്‍വീസ് നിര്‍ത്തിവച്ചതോടെ വനിതാ ഡ്രൈവര്‍മാരുടെ ജീവിതം ദുരിതത്തിലായി. പദ്ധതി നിര്‍ത്തലാക്കിയതോടെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി 30 പേര് വായ്പ പോലും അടയ്ക്കാനകാതെ വലയുന്നു.
അഞ്ചു കാറുകളുമായി 2013 നവംബര്‍ 19നാണ് തിരുവനന്തപുരത്ത് ഷീ ടാക്സി ആരംഭിച്ചത്. നടി മഞ്ജു വാര്യരായിരുന്നു ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചത്. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴില്‍ സ്വയംഭരണ അവകാശമുള്ള ജെന്റര്‍ പാര്‍ക്കിനായിരുന്നു ഭരണചുമതല. തലസ്ഥാനത്ത് വന്‍ വിജയമായി മാറിയ ഷീടാക്സിയുടെ രണ്ടാംഘട്ടം 2014 മേയില്‍ കൊച്ചിയിലും മൂന്നാം ഘട്ടം സപ്തംബര്‍ ആദ്യവാരം കോഴിക്കോട്ടും ആരംഭിച്ചു.
ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ കണ്‍സേര്‍ട്ട് ടെക്നോളജീസ് ലിമിറ്റഡായിരുന്നു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍വഴി ‘ഷീടാക്സി’ സേവനം നിയന്ത്രിച്ചിരുന്നത്. മുഴുവന്‍ സമയവും കണ്ട്രോള് റൂമിന് ടാക്സി കാറുകളുമായി ബന്ധപ്പെടാനുള്ള സംവിധാനവും പോലീസിന്റെ സഹായവും കമ്പനിക്ക് ലഭിച്ചിരുന്നു. ഇതിനാല്‍ സ്ത്രീ യാത്രക്കാര്‍ക്ക് ഏറെ പ്രിയങ്കരമായി മാറി ഷീടാക്സി സംവിധാനം. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ ഷീ ടാക്സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.
വനിതാ വികസന കോര്പ്പറേഷന് ഷീ ടാക്സിയെ ഏറ്റെടുക്കാന്‍ പോകുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ നിലവിലുള്ള ടാക്സി സര്‍വീസ് ഒഴിവാക്കി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതി നിര്‍ത്തലാക്കിയതിനു പിന്നില്‍. ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു. നവംബറോടുകൂടി ഈ ആപ്ലിക്കേഷന്‍ നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച വനിതാ ഹെല്പ്പ്ലൈന് നമ്പറായ മിത്ര 181 ല്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടാക്സിയുടെ പ്രയോജനം ലഭിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം .
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഷീടാക്സി സംവിധാനം നിര്‍ത്തിവച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ 30 വനിതാ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും മറ്റ് ജോലികളിലേക്ക് തിരിയുകയാണ്. ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് കാര്‍ വാങ്ങിയത്. പ്രതിമാസം വായ്പ അടച്ചിരുന്നത് വാഹനം ഓടുന്നതില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനത്തില്‍ നിന്നായിരുന്നു. പദ്ധതി നിര്‍ത്തലാക്കിയതോടെ നിത്യവും ലഭിച്ചിരുന്ന വരുമാനം ഇല്ലാതാവുകയും വായ്പ മുടങ്ങി പല വീടുകളും പട്ടിണിയിലായി. ചിലര്‍ ഡ്രൈവിംഗ് സ്കൂളില്‍ പരിശീലകരായി ജോലി നേടിക്കഴിഞ്ഞു.
മറ്റു ചിലരാകട്ടെ പണം കടം വാങ്ങി വായ്പ അടച്ചുതീര്‍ത്ത് കാര്‍ വില്‍പ്പന നടത്തി. പുതിയ ഓണ്‍ലൈന്‍ സംവിധാനം വന്നാല്‍ നിലവിലുള്ളവര്‍ക്ക് ജോലി നല്കണമെന്നില്ല. ഭരണക്കാര്‍ക്ക് താത്പര്യമുള്ളവരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഓണ്‍ലൈന്‍ സംവിധാനം വരുന്നതുവരെയെങ്കിലും സ്ത്രീ യാത്രക്കാര്‍ ഏറെ താത്പര്യത്തോടെ സ്വീകരിച്ച ഷീ ടാക്സി നിര്ത്തിവയ്ക്കാതിരുന്നുവെങ്കില് തങ്ങളുടെ കഞ്ഞികുടി മുട്ടില്ലായിരുന്നു എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: