കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടത്തുന്ന മീസില്‍സ് റുബെല്ല വാക്സിനേഷന് ക്യാമ്പയിന് ജില്ലയില്‍ ശക്തിപ്പെടുത്തുന്നതിന് പ്രചാരണം ശക്തമാക്കാന്‍ തീരുമാനം. ജില്ലയില്‍ ചിലപ്രദേശങ്ങളില്‍ വാക്സിനേഷനെതിരേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. തെറ്റിദ്ധാരണ മൂലം ചില സ്കൂളുകളില്‍ വാക്സിനേഷന് എടുത്ത കുട്ടികളുടെ എണ്ണം കുറവാണ്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള വിസമ്മതമാണ് പലയിടങ്ങളിലും തടസ്സമായി നില്‍ക്കുന്നത്. ചില വിദ്യാലയങ്ങളില്‍ വാക്സിനെടുക്കുന്നത് അധ്യാപകര്‍ തന്നെ നിരുല്സാഹപ്പെടുത്തുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ലോകത്ത് എല്ലായിടങ്ങളിലും വിവിധ ഘട്ടങ്ങളായാണ് വാക്സിനേഷന് കാംപയിന് നടക്കുന്നത്. വാക്സിന് എടുക്കാതെ കുട്ടികള്‍ക്ക് രോഗംബാധിച്ച് മരണവും ശാരീരിക-മാനസിക വൈകല്യങ്ങളും സംഭവിച്ചാല്‍ ആരാണ് മറുപടി പറയുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 30നകം ജില്ലയില്‍ പ്രത്യേക പഞ്ചായത്ത്തല ഗ്രാമസഭ വിളിച്ചുചേര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്കൂള്‍ പ്രധാനാധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്, ഡോക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പരിപാടിയില്‍ പങ്കെടുപ്പിക്കണം. വാസ്കിനേഷന്റെ പ്രാധാന്യവും തെറ്റായ പ്രചാരണങ്ങളെ കുറിച്ചുള്ള സംശയ നിവാരണവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്കൂളുകളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടാന്‍ ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കാനും യോഗം നിര്‍ദ്ദേശം നല്കി.
ജില്ലയിലെ 5,78, 358 കുട്ടികള്‍ക്കാണ് ഇത്തവണ വാക്സിന് നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ പരിശീലനം നേടിയ വാക്സിനേറ്റര്‍മാരാണ് കുത്തിവെപ്പ് നടത്തുന്നത്. ഇതിനകം 684 സ്കൂളുകളില്‍ (38 ശതമാനം) വാക്സിനേഷന് ക്യാംപുകള്‍ പൂര്‍ത്തിയായപ്പോള്‍ 1,93,449 കുട്ടികള്‍ (33 ശതമാനം) വാക്സിന് എടുത്തുകഴിഞ്ഞു. ഇതില്‍ 120 സ്കൂളുകളില്‍ 90 ശതമാനത്തിലധികം നേട്ടം കൈവരിക്കാനായി. ബാക്കിയുള്ള സ്കൂളുകളില്‍ വരും ദിനങ്ങളില്‍ കാംപയിന് നടക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിനെതിരെ ചില തല്പര കക്ഷികള്‍ നടത്തുന്ന അസത്യപ്രചാരണം തള്ളിക്കളയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ അറിയിക്കണം. ഫോണ്‍ – 0497 2700194, 2700709, 8943341421.
9 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രതിരോധ വാക്സിന് നല്‍കുന്നതെന്ന് ആര്.സി.എച്ച് ഓഫീസര്‍ ഡോ പി.എം ജ്യോതി പറഞ്ഞു. കുട്ടികളില്‍ വയറിളക്കം, ന്യൂമോണിയ, മസ്തിഷ്ക്കവീക്കം എന്നിവ മൂലം മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്(അഞ്ചാംപനി). ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് റൂബല്ല (ജര്‍മന്‍ മീസില്‍സ്) രോഗം ബാധിക്കുന്നത് കാരണം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ബധിരത, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യം എന്നിവ ബാധിക്കാറുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 49,000 കുട്ടികളാണ് മീസില്‍സ് ബാധിച്ച് മരിക്കുന്നത്. 30,000 കുട്ടികള്‍ ശാരീരിക-മാനസിക പ്രശ്നങ്ങളുമായി ഇന്ത്യയില്‍ ജനിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളുണ്ടാവില്ലെന്നത് പോലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. പോളിയോ വാക്സിനേഷന്റെ സമയത്തും ഇത്തരം പ്രചാരണമുണ്ടായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.സന്തോഷ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: