ഗുരുവായൂര്‍: ആര്‍എസ്എസ് സേവാ വിഭാഗമായ സേവാഭാരതി അടുത്ത മാസം 11, 12 തിയ്യതികളില്‍ നടത്തുന്ന സംസ്ഥാന സേവാ സംഗമത്തിന് ഗുരുവായൂര്‍ വേദിയാകും. കിഴക്കെ നടയില്‍ 5000 പേര്ക്കിരിക്കുവാന് സജ്ജമാക്കിയ വേദിയില്‍ നവംബര്‍ 11 ന് രാവിലെ 10.30 ന് സംഗമത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് അഖില ഭാരതീയ സര്‍കാര്യവാഹക് സുരേഷ് ജോഷി (ഭയ്യാജി ജോഷി) നിര്‍വ്വഹിക്കും.
നാളെ ആചരിക്കുന്ന സേവാ സംഗമത്തിന്റെ സമ്പര്‍ക്ക ദിനത്തിന്റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ വീടുകള്‍തോറും സേവാപ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തും. 28 ന് 200 ഓളം വരുന്ന സേവാപ്രവര്‍ത്തകരുടെ കൂട്ടയോട്ടം ഗുരുവായൂരില്‍ നടക്കും.
സംഘാടകസമിതി ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്ശന് അധ്യക്ഷത വഹിക്കും. ജലം, പ്രകൃതി സംരക്ഷണം, ഗോസേവാ, സ്വച്ഛ് ഭാരത്, ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയും പ്രമുഖരെ ആദരിക്കലും നടക്കും.
സംഗമത്തില്‍ പങ്കെടുക്കുവാനെത്തുന്ന 3000 ത്തോളം വരുന്ന സംസ്ഥാനതല നേതാക്കളും പ്രവര്‍ത്തകരും ഗുരുവായൂര്‍ നഗരസഭാ പ്രദേശത്തെ വിവിധ വീടുകളിലായിരിക്കും താമസിക്കുക. മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തായി പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ അഖിലഭാരതീയ-സംസ്ഥാന തലങ്ങളില്‍ സേവാഭാരതി നടത്തി വരുന്ന 6000 ത്തിലധികം സേവാ പ്രവര്‍ത്തനങ്ങളുടെ പദ്ധതി വിവരണങ്ങള്‍, ഫോട്ടോകള്‍ എന്നിവ അടങ്ങുന്ന പ്രദര്‍ശിനിയും പുസ്തകശാലയും ഒരുക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം നവംബര്‍ അഞ്ചിന് വൈകീട്ട് 5 ന് നടക്കും. ഇതിനോടനുബന്ധിച്ച് നാടന്‍ കലകളുടെ അവതരണവും ഉണ്ടാകും.
നവംബര്‍ അഞ്ചിന് രാവിലെ 10 മണി മുതല്‍ നഗരസഭയുടെ 43 വാര്‍ഡുകളിലും ഗുരുവായൂര്‍ നഗരത്തിലുമായി 63 കേന്ദ്രങ്ങളില്‍ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തില്‍ സ്വച്ഛ് ഗുരുവായൂര്‍ പ്രവര്‍ത്തനം നടക്കും. ഗുരുവായൂര്‍ നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളും ഒരു പകല്‍കൊണ്ട് മാലിന്യ മുക്തമാക്കുന്ന ഈ മഹാ ശുചീകരണ യജ്ഞത്തില്‍ സേവാഭാരതി പ്രവര്‍ത്തകരോടൊപ്പം ജനങ്ങളും പങ്കാളികളാകും.
10 ന് സേവാഭാരതി സംഗമത്തിന് മാതൃശക്തി സമര്‍പ്പിക്കുന്ന ആശീര്‍വാദമായി വിളംബര ഘോഷയാത്ര നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആര്.എസ്.എസ്. ഗുരുവായൂര്‍ ജില്ലാ സംഘചാലക് കേണല്‍ വി.വേണുഗോപാല്‍, കെ.സുരേഷ് കുമാര്‍ വി.സി സുനില്‍ കുമാര്‍, സുരേഷ് പാലുവായ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: