കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഭാരതീയമായ ആശയ ഇടപെടല്‍ അനിവാര്യമായ സന്ദര്‍ഭത്തിലാണ് ആ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘം തീരുമാനിച്ചത്. പരമ്പരാഗതമായ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അട്ടിമറിച്ച് വൈദേശികവും സംസ്കാരത്തിനു വിരുദ്ധവുമായ വിദ്യാഭ്യാസ ശൈലി വ്യാപകമായ ഘട്ടത്തിലാണ് ഇടപെടല്‍ അനിവാര്യമായത്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിലൂടെ പാഠ്യപദ്ധതിയും ആരംഭിക്കുകയായിരുന്നു മാര്‍ഗ്ഗം. എന്നാല്‍ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നകാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ കാലത്ത്, ആര്എസ്എസ്പ്രചാരകനായിരുന്ന എ.വി. ഭാസ്കരനോട്(ഭാസ്കര്‍ജി) പ്രാന്തപ്രചാരകായിരുന്ന ഭാസ്കര്‍റാവുജി പറഞ്ഞതനുസരിച്ചാണ് വിദ്യാഭ്യാസ രംഗത്തേക്ക് അദ്ദേഹം പ്രവര്‍ത്തനം മാറ്റിയത്. ഭാസ്കര്‍ജിയുടെ ശ്രമഫലമായിട്ടായിരുന്നു കേരളത്തില്‍ വിദ്യാനികേതന്‍ സ്കൂളുകള്‍ തുടങ്ങിയത്.
1977ലാണ് അദ്ദേഹം അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതിയുടെ ചുമതല ഏറ്റെടുക്കുന്നത്. കേരളത്തില്‍ എവിടെയെങ്കിലും ഒരു സിബിഎസ്ഇ സ്കൂള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഭാസ്കര്‍ജിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം 500 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ വിദ്യാഭ്യാസ ശൃംഖലയായി വിദ്യാനികേതന്‍ മാറി.
വിദ്യാനികേതന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് തിരുവനന്തപുരത്തായിരുന്നു. എങ്കിലും ആദ്യ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് പാലക്കാട്ടാണ്. എസ്എന്‍ കോളേജ് പ്രൊഫസറായിരുന്ന കൊല്ലത്തെ ഡോ.എന്‍.ഐ.നാരായണന്റെ വീട്ടിലായിരുന്നു വിദ്യാനികേതന്റെ മീറ്റിങ്ങുകള്‍ കൂടിയിരുന്നത്. പാലക്കാട് ഭൂമി വാങ്ങി സ്കൂള്‍ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചത് അവിടുത്തെ യോഗത്തിലാണ്. 1979 സപ്തംബര്‍ 15ന് തിരുവനന്തപുരത്ത് വാഴപ്പള്ളി ബില്‍ഡിങ്സിന്റെ ആറാം നമ്പര്‍ മുറിയില്‍ ചെറിയൊരു യോഗം നടന്നു.
അവിടെവച്ച് ഡോ.എന്‍.ഐ. നാരായണന് അധ്യക്ഷനായും സി.ആര്.ആര്. വര്‍മ്മ ഉപാധ്യക്ഷനായും എ.വി. ഭാസ്കരനെ സെക്രട്ടറിയായും നിശ്ചയിച്ച് കമ്മിറ്റിയുണ്ടാക്കി. ഭാരതീയ വിദ്യാനികേതന്‍ പിറന്നത് അങ്ങനെയാണ്. വിദ്യാനികേതന്റെ ആസ്ഥാനമായ പാലക്കാട്ടെ കല്ലേക്കാട് ആദ്യം 26 ഏക്കര്‍ സ്ഥലം വാങ്ങിയെങ്കിലും വ്യാസവിദ്യാപീഠം എന്ന ആദ്യവിദ്യാലയം പ്രവര്‍ത്തിച്ചുതുടങ്ങിയത് ചിറ്റൂരിലെ ഗുരുമഠത്തിലായിരുന്നു. കല്ലേക്കാട് വ്യാസവിദ്യാപീഠം നിലനില്‍ക്കുന്ന ഭൂമി ആദ്യം ലക്ഷ്മി പേപ്പര്‍ ആന്റ് ഗം കമ്പനി ഉണ്ടാക്കാന്‍ വേണ്ടി പി.കെ.കൃഷ്ണസ്വാമി വാങ്ങിയ സ്ഥലമായിരുന്നു. വെള്ളം ഇല്ലാത്തതുകൊണ്ട് ആ ഉദ്യമത്തില്‍നിന്നു അദ്ദേഹം പിന്മാറി. ഇവിടെ കൃഷി നടത്തിയിരുന്ന പാതായിക്കര നമ്പൂതിരിപ്പാട് എന്നയാള്‍ കൃഷിനാശമുണ്ടായതുകാരണം ഭൂമി വില്‍ക്കുകയായിരുന്നു. 1979ലാണ് 26 ഏക്കര്‍ സ്ഥലം വാങ്ങിയത്. അഞ്ചുതവണയായിട്ടായിരുന്നു രജിസ്ട്രേഷന്. 26 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്കൂളിനു നല്കി. മൂന്നേക്കര്‍ പാട്ടത്തിനെടുത്തു. അങ്ങനെ എട്ടേക്കറാണ് സ്കൂളിന്റെ സ്ഥലം.
സ്കൂളിലെ കേശവമന്ദിരം എന്ന കെട്ടിടം ഉണ്ടാക്കാന്‍ മൂന്നേകാല്‍ ലക്ഷം ചെലവാക്കി.
ഒരു കാര്യാലയം എന്ന നിലയ്ക്ക് വിദ്യാഭാരതിയുടെ കേരളത്തിലെ പ്രവര്‍ത്തനം വിദ്യാനികേതനായിരുന്നു. വിദ്യാനികേതനുവേണ്ടി മൂത്താന്തറയില് സ്ഥലം വാങ്ങി സ്കൂള്‍ തുടങ്ങി. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാനികേതന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചില ശ്രമങ്ങള്‍ നടത്തി. ഭാസ്കര്‍ജിയുടെ ലക്ഷ്യബോധത്തോടും നിഷ്ഠയോടും കൂടിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി അതിനെയെല്ലാം തരണം ചെയ്തു. അദ്ദേഹം നേരിട്ട് ദല്‍ഹിയില്‍പോയി അധികാരികളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇതോടെ നായനാര്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയാതെ വന്നു.
ഇന്ന് വിദ്യാനികേതന്‍ സ്കൂളുകള്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ്. ഭാരതീയമായ ശൈലിയില്‍ വിദ്യഅഭ്യസിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ മഹത്വമറിഞ്ഞ് കുട്ടികളെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന മഹത്തായ പ്രസ്ഥാനമായി വിദ്യാനികേതന്‍ സ്കൂളുകള്‍ മാറി. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും പിന്നാക്കവിഭാഗത്തില്െപ്പട്ടവരെയും മികച്ച വിദ്യാഭ്യാസം നല്കി മുന്‍നിരയിലേക്കെത്തിക്കാന്‍ ഈ സ്കൂളുകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഇത്തരക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വിദ്യാനികേതനു കഴിഞ്ഞിട്ടുണ്ട്. വിദ്യാനികേതനിലെ അധ്യാപകര്‍ക്ക് പ്രത്യേക ശിക്ഷണം (ട്രെയിനിങ്) നല്‍കിയിരുന്നു. ഒന്നുമുതല്‍ ആറുമാസം വരെയുള്ള പ്രശിക്ഷണ സമ്പ്രദായം ഭാസ്കര്ജിയാണ് നിശ്ചയിച്ചത്. ഇന്നത് രാജ്യത്തെ മുഴുവന്‍ വിദ്യാഭാരതി സ്കൂളുകള്‍ക്കും മാതൃകയാണ്.
ഭാസ്കര്‍ജിയുടെ ഉറച്ചനിലപാടുകളും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും സ്കൂളിന്റെ വളര്‍ച്ചയ്ക്ക് ഒട്ടൊന്നുമല്ല സഹായിച്ചത്. വിദ്യാഭ്യാസത്തിന്റെ മഹത്വമറിയാവുന്ന പ്രചാരകനായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വയംസേവക സംഘം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം എല്ലാ മേഖലകളിലും എത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. നിരവധി വിദ്യാഭ്യാസ പ്രവര്‍ത്തകരെ സൃഷ്ടിക്കാന്‍ ഭാസ്കര്ജിക്ക് ആയതും അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: