എറണാകുളം നഗരത്തില്‍ തലമുറകളായി താമസിച്ചുവരുന്ന അറയ്ക്കപ്പറമ്പില്‍ എന്ന സമ്പന്ന കുടുംബത്തില്‍ വാസുദേവ ഷേണായിയുടെയും ലക്ഷ്മി ബായിയുടെയും മകനായി 1931 മകര സംക്രാന്തി ദിനത്തില്‍ ജനനം.
സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍നിന്ന് പത്താംക്ലാസ് പാസ്സായശേഷം 1951 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് സുവോളജി ബിരുദം നേടി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായി. 1944 ല്‍ എറണാകുളം ടിഡി അമ്പലത്തിലെ ആര്‍എസ്എസ് ശാഖയിലാണ് പോയിരുന്നത്. ഇതിനിടെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഹിന്ദി പഠന ക്ലാസില്‍ ചേര്‍ന്ന് ആ ഭാഷ പഠിച്ചു.
1946 ല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള കെ. ഭാസ്കരറാവു ആര്‍എസ്എസ് പ്രാന്തപ്രചാരകായി എത്തിയതോടെ മറ്റ് പലര്‍ക്കുമൊപ്പം ഭാസ്കര്‍ജിയും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. 1948 ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരെ സത്യഗ്രഹം നടത്തി ജയിലില്‍ പോയി.
ജയില്‍ മോചിതനായശേഷം വീണ്ടും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. പിന്നീട് കുറച്ചുനാള്‍ ചെന്നൈയിലെ ഒരു കോളജില്‍ ലാബ് അസിസ്റ്റന്റായി ജോലി നോക്കി. അധികം വൈകാതെ ആര്‍എസ്എസ് പ്രചാരകനായി. പില്ക്കാലത്ത് ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയ ആര്.ഹരി (ഹരിയേട്ടന്) പ്രചാരകനായതായിരുന്നു പ്രചോദനം.
പ്രചാരകനായിരിക്കെ വാഴൂര്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലി നോക്കി. കോട്ടയം ജില്ലയിലെ കിഴക്കന്‍ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിച്ചു. അദ്ധ്യാപകനെന്ന നിലയ്ക്ക് ലഭിക്കുന്ന ശമ്പളം സംഘടനാ പ്രവര്‍ത്തനത്തിനാണ് വിനിയോഗിച്ചത്. പില്ക്കാലത്ത് ‘കേസരി’ പത്രാധിപരും ബാലഗോകുലം സ്ഥാപകനുമൊക്കെയായി മാറിയ എം.എ. കൃഷ്ണന് (എംഎ സാര്‍) വാഴൂര്‍ സ്കൂളില്‍ സഹാധ്യാപകനായിരുന്നു.
പ്രമുഖ ആര്‍എസ്എസ് പ്രചാരകനും തന്ത്രശാസ്ത്ര പണ്ഡിതനുമായിരുന്ന പി. മാധവ്ജിയുമായുള്ള ബന്ധത്തിലൂടെ രാമേശ്വരം ക്ഷേത്രത്തിന്റെ തന്ത്രി കുടുംബാംഗവും ആചാര്യനുമായ നീലകണ്ഠ ജോഷിയുടെ ശിഷ്യനായി. ഗുരുനാഥന് അദ്ദേഹത്തിന് മന്ത്രദീക്ഷ നല്കി.
തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ 20 വര്‍ഷം ഭാസ്കര്‍ജി ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാലത്ത് പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന പാലക്കാട് വിഭാഗ് പ്രചാരകനായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം ആര്‍എസ്എസ് ശാഖകളുള്ള വിഭാഗായി ഇത് മാറിയതിനു പിന്നില്‍ ഭാസ്കര്‍ജിയുടെ പ്രവര്‍ത്തന മികവായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ കൃഷ്ണന് നമ്പൂതിരി എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചു. എറണാകുളം എളമക്കരയില്‍ ആര്‍എസ്എസ് സംസ്ഥാന കാര്യാലയം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരിലൊരാളായി ഭാസ്കര്‍ജി നിയോഗിക്കപ്പെട്ടു. സിമന്റിന് ദൗര്‍ലഭ്യം ആയിരുന്ന കാലത്ത് ചെന്നൈയില്‍ പോയി കാര്യാലയ നിര്‍മാണത്തിന് ആവശ്യമായ സിമന്റ് ഏര്‍പ്പാടാക്കിയത് ഭാസ്കര്‍ജിയായിരുന്നു.
വിദ്യാഭ്യാസരംഗത്ത് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ‘വിദ്യാഭാരതി’യുടെ കേരളത്തിന്റെ ചുമതലക്കാരനായി ഭാസ്കര്‍ജി നിയോഗിക്കപ്പെട്ടു. അധ്യാപക പശ്ചാത്തലവും സംഘടനാപാടവവും കണക്കിലെടുത്തായിരുന്നു ഇത്.
വിദ്യാഭാരതിയുടെ മാര്‍ഗദര്‍ശനത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാനികേതന്‍ എന്ന സംഘടനയുടെ ചുമതലയേറ്റെടുത്ത ഭാസ്കര്‍ജി അതിനെ ഒരു വടവൃക്ഷമാക്കി വളര്‍ത്തിയെടുത്തു. പാലക്കാട് കല്ലേക്കാട് 26 ഏക്കര്‍ സ്ഥലം സ്വന്തമാക്കി വ്യാസവിദ്യാപീഠം സ്ഥാപിച്ചു. പിന്നീട് ഘട്ടംഘട്ടമായുള്ള വിദ്യാനികേതന്റെ വളര്‍ച്ചയ്ക്ക് ഭാസ്കര്‍ജിയുടെ സംഭാവന അതുല്യമാണ്. വിദ്യാഭ്യാസ വിചക്ഷണന്മാരുടെ ഒരു നിരയെതന്നെ അദ്ദേഹം ഇതിനായി വളര്‍ത്തിയെടുത്തു.
ആത്മീയ പാതയില്‍ ഏറെ മുന്നേറിയ ഭാസ്കര്‍ജി തന്നെയാണ് വ്യാസവിദ്യാപീഠ സമുച്ചയത്തിലെ ശ്രീബാലാ പരമേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചതും ഭാസ്കര്ജിയാണ്. ജാതിഭേദമെന്യേ ശ്രീവിദ്യാസമ്പ്രദായം പിന്തുടരുന്ന ആര്‍ക്കും ഇവിടെ പൂജ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: