കണ്ണൂര്‍: പഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ചില പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ ഉണ്ടാവുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. സംയുക്ത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമൂലം കര്‍ഷകര്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പട്ടികജാതി വിഭാഗങ്ങള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഇവ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കില്‍ പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയ തുക പാഴായിപ്പോവുന്ന സാഹചര്യമാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പഞ്ചായത്തുകള്‍ അവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വിവരങ്ങളും പദ്ധതികള്‍ പുനക്രമീകരണം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ഒക്ടോബര്‍ 25നു മുമ്പായി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കണം. അവ നടപ്പാക്കാന്‍ താല്പര്യമില്ലാത്ത പഞ്ചായത്തുകള്‍ രണ്ടു ദിവസത്തിനകം ആ വിവരം ഇ-മെയിലിലൂടെ അറിയിക്കണം. അവയ്ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയ തുക മറ്റു പദ്ധതികള്‍ക്കായി മാറ്റുന്നതിന് വേണ്ടിയാണിതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 1.25 കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെങ്കിലും 26 ലക്ഷത്തിനുള്ള നിര്‍ദേശങ്ങള്‍ മാത്രമേ പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ചിട്ടുള്ളൂ. ക്ഷീരകര്‍ഷകര്‍ക്ക് അളക്കുന്ന പാലിന് നിശ്ചിത തുക ഇന്‍സെന്റീവ് നല്കുന്ന ഒരു കോടിയുടെ പദ്ധതിയില്‍ 36 ലക്ഷം മാത്രമേ ചെലവഴിക്കാന്‍ സാധിച്ചിട്ടുള്ളൂ. സഹകരണസംഘം വഴി പാലളക്കുന്ന കര്‍ഷകരുടെ പട്ടിക നല്‍കേണ്ട ചുമതല മാത്രമേ ഇക്കാര്യത്തില്‍ പഞ്ചായത്തുകള്ക്കുള്ളൂ. പച്ചക്കറി കൃഷിക്ക് കൂലിയിളവ് നല്കുന്ന പദ്ധതിക്കായി 1.5 കോടി വകയിരുത്തിയതില്‍ ഒരു പഞ്ചായത്തില്‍ നിന്ന് പോലും അപേക്ഷ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഡ്സ് സ്കൂളുകള്‍ക്കുള്ള ധനസഹായം, സാന്ത്വന പരിചരണം, ജലസംരക്ഷണത്തിന്റെ ഭാഗമായുള്ള കുളം നവീകരണം, ആധുനിക ശ്മശാനങ്ങളുടെയും പൊതു ശൗചാലയങ്ങളുടെയും നിര്‍മാണം, തരിശുഭൂമി കൃഷി യോഗ്യമാക്കല്‍, കാര്‍ഷിക സ്വയം പര്യാപ്ത ഗ്രാമങ്ങള്‍, നെല്‍കൃഷിക്കുള്ള കൂലിച്ചെലവ് സബ്സിഡി, പട്ടികജാതിക്കാര്‍ക്കുള്ള കേന്ദ്രീകൃത സാംസ്ക്കാരിക-തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയ സംയുക്ത പദ്ധതികളുടെ അവസ്ഥയും വ്യത്യസ്തമല്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സത്വരശ്രദ്ധ പതിയണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, കെ ശോഭ, അംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, പി.വിനീത, ആസൂത്രണ സമിതിയംഗം കെ.വി.ഗോവിന്ദന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.വി സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: