തിരുവനന്തപുരം: വള്ളക്കടവ് വഴിയുള്ള ഗതാഗതം തിരിച്ചു വിടുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. വള്ളക്കടവ് പാലം പുനര്നിര്മ്മിക്കുന്നതിലുള്ള അനിശ്ചിതത്വം നീക്കുന്നതിനായി കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പുതിയ പാലം നിര്‍മ്മിക്കുന്നതിന് രണ്ട് വര്‍ഷത്തിലധികം കാലതാമസമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതു പരിഗണിച്ച് നിലവിലെ പാലം ശാസ്ത്രീയമായി ബലപ്പെടുത്താനും അതിനു ശേഷം പുതിയ പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് പാലം പണി ആരംഭിക്കാനും തീരുമാനിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശ്ശി, പൈങ്കുനി ആറാട്ടുകള്‍ വള്ളക്കടവ് പാലത്തിലൂടെ കടന്നുപോകുന്നതുകൂടി പരിഗണിച്ച് പാലം പണി ആരംഭിക്കുന്നതിന് മുന്‍പായി ബദല്‍ സംവിധാനം ഒരുക്കണമെന്നും ധാരണയായിരുന്നു. ഇതിന് വിരുദ്ധമായി പൊടുന്നനെ വള്ളക്കടവ് വഴിയുള്ള ഗതാഗതം തിരിച്ചു വിട്ടുള്ള തീരുമാനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: