പൂവാര്‍ : കേരളത്തിന്റെ അവസ്ഥ ഇങ്ങനെ പോവുകയാണെങ്കില്‍ ടൂറിസം മേഖല കേരളത്തെ കൈവിടുമെന്ന് സുരേഷ് ഗോപി എംപി. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൂവാറിലെ ഇന്നത്തെ അവസ്ഥ നേരില്‍ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു എംപി. യാതൊരു വിധ മാലിന്യ സംസ്ക്കരണവും ഇല്ലാതെ പൂവാറിലെ കായലുകളും കടല്‍ത്തീരവും പരിസര പ്രദേശവും നശിക്കുകയാണ്. ഇത് പഞ്ചായത്തിന്റെ ദുര്‍ഭരണത്തിന്റെ ഉദാഹരണമാണ്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പൂവാര്‍ എവിഎംകനാല് വൃത്തിയാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, പൂവാര്‍ പഞ്ചായത്ത് മെമ്പര്‍ വിനീത്, കോവളം മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു തുടങ്ങിയവര്‍ എംപിക്ക് പൂവാറിലെ അവസ്ഥയെക്കുറിച്ച് വിവരണം നല്കി.
ചരിത്ര പ്രാധാന്യമായ ചാകാരിയാര് എന്നറിയപ്പെടുന്ന എവിഎം കനല് ഇന്ന് റിസോര്‍ട്ടുകളുടെ മാലിന്യനിക്ഷേപവും കയ്യേറ്റവും കാരണം നശിക്കുകയാണ്. കോവളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിച്ചേരുന്ന പൂവാറിലെ കായല്‍ തീരവും കടല്‍ത്തീരവും പരിസരപ്രദേശവും മാലിന്യകൂമ്പാരമായിക്കൊണ്ടിരിക്കുന്നു. മാലിന്യം ശേഖരിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് ഓരോ വാര്‍ഡിലും നിര്‍മിച്ച മാലിന്യപ്ലാന്റ് മാലിന്യം കുമിഞ്ഞുകൂടി നിറഞ്ഞു കവിയുന്ന അവസ്ഥയിലാണ്. മാലിന്യ സംസ്കരണത്തിന്റെ ഫണ്ട് പോലും നേരാംവണ്ണം ഉപയോഗിക്കാതെ പൂവാര്‍ പഞ്ചായത്തിലെ അധികൃതര്‍ പൂവാര്‍ ടൂറിസ്റ്റ് മേഖല മലിനപ്പെടുത്തുന്ന റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ട ഒത്താശ ചെയ്ത് കൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: