കാട്ടാക്കട: തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുട്ടിയുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയോടെയാണ് കാട്ടാക്കട പേഴുംമൂട് വെട്ടയില്‍ പ്രദേശത്തും പുത്തന്‍പള്ളി കാനകുഴി റോഡിലും തെരുവുനായ്ക്കള്‍ പ്രദേശവാസികളെ ആക്രമിച്ചത്.
പേഴുംമൂട് പുത്തന്‍പള്ളി പാലത്തിനു സമീപം കുന്നുവിളാകത്തു വീട്ടില്‍ ഷാജിനയുടെ അഞ്ചുവയസുള്ള മകള്‍ ഇഫ്ര ഫൈസലിനെ വീടിനുള്ളില്‍ കടന്നാണ് നായ ആക്രമിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഷാജിനയുടെ ഉമ്മയാണ് കുട്ടിയുടെ കാലില്‍ തെരുവ് നായ കടിച്ചത് കണ്ടത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. സമീപ വീട്ടിലെ ഹസീനയുടെ ആടിനെയും തെരുവുനായ കടിച്ചു.
പേഴുംമൂട് വെട്ടയില്‍ നെടുംകുഴിയില്‍ നസീമ (60), പേഴുംമൂട് വെട്ടയില്‍ വീട്ടില്‍ ബിജു(36) എന്നിവര്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കടയില്‍ സാധനം വാങ്ങാന്‍ പോയ സമയത്താണ് നസീമയെ തെരുവുനായ ആക്രമിച്ചത് .ഇവരുടെ പുറത്തേയ്ക്കു ചാടികയറിയ നായ കൈവിരല്‍ കടിച്ചുപറിക്കുകയായിരുന്നു. പരിക്കേറ്റ വിരലില്‍ ശസ്ത്രക്രിയ നടത്തി. ബിജുവിന്റെ കൈമുട്ടിലാണ് നായയുടെ കടിയേറ്റത്. രാത്രി വീട്ടിലേക്കു വരുമ്പോഴായിരുന്നു ആക്രമിച്ചത്.പരിക്കേറ്റവര്‍ ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായിയാണ് ചികിത്സ തേടി.
പ്രദേശത്തെ മാലിന്യ നിക്ഷേപത്തെകുറിച്ച് നിരവധി തവണ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നാളിതുവരെ പരിഹാരമുണ്ടായില്ല. പൂവച്ചല്‍ പേഴുംമൂട് പ്രദേശങ്ങളിലെ അറവുശാലകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഇവിടങ്ങളിലുള്ള പുരയിടങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. രാത്രിയും പകലും ഇവ ഭക്ഷിക്കാനാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ഇവിടെയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: