കണ്ണൂര്‍: കേരളാ ലളിതകലാ അക്കാദമിയുടേയും പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ആശൂപത്രി ഭരണസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജില്‍ ആര്‍ട്ട് ഗ്യാലറിയും ആശുപത്രിയില്‍ സ്ഥിരം ചിത്രപ്രദര്‍ശനവും ഒരുക്കുന്നു. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഹാളില്‍ നടന്നു. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു മെഡിക്കല്‍ കോളേജില്‍ ആര്‍ട്ട് ഗ്യാലറിയും ആശുപത്രിയില്‍ സ്ഥിരം ചിത്രപ്രദര്‍ശനവും ഒരുക്കുന്നത്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഏതാനും ചില ചിത്രങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ വിപുലമായി ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്നത് പരിയാരത്താണെന്നും സംഗീതവും കലയുമെല്ലാം ചികിത്സയുടെ ഭാഗമാവുന്ന കാലത്ത് ഇത് ഉചിതമായ തീരുമാനമായെന്നും എംഎല്‍എ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുകയാണ്. സഹകരണ മേഖലയിലായതിനാല്‍ ഇപ്പോള്‍ എം.എല്‍.എ ഫണ്ട് ഉള്‍പ്പടെ ഇവിടെ വിനിയോഗിക്കുന്നതിന് തടസ്സവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഇപ്പോള്‍ ആരംഭിക്കുന്ന ആര്‍ട്ട് ഗ്യാലറി വിപുലപ്പെടുത്താന്‍ എംഎല്‍എ എന്നനിലയില്‍ കൂടുതല്‍ ഇടപെടാനും ശ്രദ്ധിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലോകപ്രശസ്ത ചിത്രങ്ങള്‍ സമ്മാനിക്കുന്ന കേരളാ ലളിതകലാ അക്കാദമിയുടെ തീരുമാനത്തിന്റെ തുടക്കം കല്യാശ്ശേരി മണ്ഡലത്തില്‍ നിന്നായതില്‍ ലളിതകലാ അക്കാദമിയോടുള്ള നന്ദി അറിയിക്കുന്നതായും ഉദ്ഘാടനപ്രസംഗത്തില്‍ ടി.വി.രാജേഷ് എംഎല്.എ പറഞ്ഞു. യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആശൂപത്രി ചെയര്മാന് ശേഖരന് മിനിയോടന്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കെ.സുധാകരന്, ഡോ എസ്.എം അഷ്റഫ്, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാവതി തുടങ്ങിയവര്‍ സംസാരിച്ചു. ലളിതകലാ അക്കാദമിഅംഗം രവീന്ദ്രന് തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ ഒരുക്കുന്ന ഗ്യാലറി സംബന്ധിച്ച വിശദീകരണം നല്കി. ആശുപത്രി എം.ഡി കെ രവി സ്വാഗതവും ലളിതകലാ അക്കാദമിഅംഗം ബാലന് നന്ദിയും പറഞ്ഞു. ശേഖരന് മിനിയോടന്‍ ചെയര്‍മാനും കെ.രവി കണ്‍വീനറുമായിട്ടുള്ള 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: