കണ്ണൂര്‍: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സാമൂഹ്യ നീതിവകുപ്പും കാലിക്കറ്റ് സര്‍വകലാശാല മനശ്ശാസ്ത്ര വിഭാഗവും സംയുക്തമായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ പ്രൊജക്ട് (സിഡിഎംആര്‍പി) കണ്ണൂര്‍ ജില്ലയിലും നടപ്പാക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ പയ്യന്നൂര്‍, ആന്തൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റികളിലും പരിയാരം, അഴീക്കോട്, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പഠന വൈകല്യം, ബഹുവിധ വൈകല്യം തുടങ്ങി ബുദ്ധി വികാസ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി സൗജന്യമായി ചികില്സിക്കുകയും ഇവ ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് വഴിയൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടത്തി വരുന്ന സിഡിഎംആര്‍പി പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കണ്ണൂര്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ കൂടി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അധ്യക്ഷനായി ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പിലാക്കുന്നതിനാവശ്യമായ എല്ലാവിധ സഹകരണവും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉറപ്പുനല്‍കി.
പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി, പരിയാരം ചുടല സാംസ്ക്കാരിക നിലയം, പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം, അഴീക്കല്‍ ബഡ്സ് സ്കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍, എരഞ്ഞോളി ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്റ് ക്ലിനിക്കുകള്‍ ആരംഭിക്കുക. ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും ഡോക്ടര്‍മാര്‍, മാനസികാരോഗ്യ വിദഗ്ധര്‍, തെറാപ്പിസ്റ്റുകള്‍ എന്നിവരും ആവശ്യമായ ആധുനിക സംവിധാനങ്ങളുമടങ്ങിയതായിരിക്കും ക്ലിനിക്കുകള്‍. നവംബര്‍ രണ്ടാം വാരത്തോടെ ആറ് കേന്ദ്രങ്ങളില്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് പദ്ധതിയുടെ ജോയിന്റ് ഡയരക്ടര്‍ റഹീമുദ്ദീന് പി.കെ അറിയിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍, എസ്.എസ്.എ, കുടുംബശ്രീ, സര്‍ക്കാരിതര-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പഠനത്തിലൂടെ ചെറുപ്രായത്തില്‍ തന്നെ വൈകല്യം കണ്ടെത്തി സൗജന്യ ചികില്‍സ ലഭ്യമാക്കുകയെന്നതാണ് കമ്മ്യൂണിറ്റി ക്ലിനിക്കുകളുടെ പ്രധാന ദൗത്യം. ജനപ്രതിനിധികള്‍, അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗണവാടി ടീച്ചര്മാര് തുടങ്ങിയവര്‍ക്ക് ഈ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.രാജേഷ്, എ.കെ.രമ്യ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വി.പി ഇസ്മായില്‍, കെ.പി.ശ്യാമള, എം.സജീവന്, ഡിഡിഇ യു.കരുണാകരന്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ വിനോദ് നായനാര്‍, എഡിഎംസി പി.കെ.ബിന്ദു, പരിവാര്‍ ജില്ലാ സെക്രട്ടറി എം.പി.കരുണാകരന്, സാമൂഹ്യപ്രവര്‍ത്തകന്‍ പി.രാമകൃഷ്ണന്, ബിആര്‍സി ട്രെയിനര്‍ എം.വി ദിനേശ് ബാബു, സി.കെ.രാജീവന്, സി.ഡി.എം.ആര്.പി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: