ചെങ്ങന്നൂര്‍: എംസി റോഡില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. രാത്രിയും പകലും വാഹനങ്ങള്‍ അമിതവേഗത്തില്‍ ചീറി പായുന്നത് തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല എന്ന് ആക്ഷേപമുയരുന്നു.
വേഗത നിയന്ത്രിക്കാന്‍ എം.സി.റോഡില്‍ ഹംപുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമല്ല. അമിതവേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആര്‍ടിസി ബസുകളടക്കം നിരീക്ഷണ ക്യാമറക്കണ്ണില്നിന്ന് രക്ഷപെടാന്‍ ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിക്കുകയാണ്.
ഇത് തടയാനോ നിയന്ത്രിക്കാനോ ശിക്ഷ കഠിനമാക്കാനോ അധികൃതര്‍ക്കായിട്ടില്ല. മൂന്ന് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിച്ച ഇതേ ജംഗ്ഷനില്‍ റോഡ് മുറിച്ചുകടന്ന ഒരാള്‍ കാറിടിച്ച് മരിച്ചിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. എംസി റോഡില്‍ അടൂര്‍ മുതല്‍ ചെങ്ങന്നൂര്‍ വരെയാണ് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടാകുന്നതെങ്കിലും അപകടമൊഴിവാക്കുന്നതിനുവേണ്ടി അപകട രഹിത പുനരുദ്ധാരണ പാക്കേജ് (മോഡല്‍ ഫേസ് കോറഡോര്) എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ടിപി തെരഞ്ഞെടുത്തത് കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുളള 80 കലോമീറ്റര്‍ ഭാഗമാണ്. ഈ പദ്ധതി ചെങ്ങന്നൂര്‍ വരെ നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കെഎസ്ടിപി ഇതിന് അംഗീകാരം നല്കാന് ഇതുവരെ തയ്യാറായിട്ടില്ല.
150 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയില്‍ നിന്നും എം.സി റോഡിലെ വലിയ അപകടമേഖലകളായ പന്തളം പറന്തല്‍. കുരമ്പാല, മാന്തുക, കാരക്കാട് പാറക്കല്‍, മുളക്കുഴ, പളളിപ്പടി, ആഞ്ഞിലിമൂട്, ഐടിഐ എന്നി ഭാഗങ്ങളെ് ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും പ്രസക്തമാണ്. ജനങ്ങളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടും എംപിയും എംല്എയു അടക്കമുള്ള ജനപ്രതിനിധികള്‍ മൗനം ഭജിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: