തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭസമിതി നടത്തിയ പ്രതിഷേധം കല്ലേറിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു. പ്രക്ഷോഭകരെ അനുകൂലിച്ച് ഒരുവിഭാഗം തൂത്തുക്കുടി പോലീസ് ക്യാമ്പിലേക്ക് നടത്തിയ പ്രകടനത്തിനുനേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായ നിലയത്തിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിവന്ന പ്രക്ഷോഭമാണ് അക്രമങ്ങളില്‍ കലാശിച്ചത്. അറസ്റ്റിലായ പ്രക്ഷോഭകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തട്ടിയെടുത്ത നാല് പോലീസുകാരെ മോചിപ്പിച്ചിട്ടുണ്ട്.
ഇടിന്തക്കരൈ, വിജയവട്ടി, കുടപ്പുഴി എന്നിവിടങ്ങളില്‍നിന്നും സമീപഗ്രാമങ്ങളില്നിന്നുമെത്തിയ പ്രക്ഷോഭകര്‍ ഇടിന്തക്കരൈയില് തമ്പടിച്ചശേഷം കൂടംകുളത്തേക്ക് പ്രകടനം നടത്തുകയായിരുന്നു. ഇവരെ വൈരവിക്കിണറില് വെച്ച് പോലീസ് തടയുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കൂട്ടാക്കിയില്ല. വൈരവിക്കിണര്‍ തീരത്തുവെച്ച് കളക്ടര്‍ ആര്.സെല്‍വരാജും പോലീസ് സൂപ്രണ്ട് വിജയേന്ദ്ര ബിദരിയും ചര്‍ച്ച നടത്തിയെങ്കിലും വിഫലമായി. ലാത്തി വീശിയതിനെത്തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നിലയത്തിലേക്ക് തള്ളിക്കയറാന്‍ 5000ത്തോളം വരുന്ന സമരക്കാര്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിന് സമരക്കാര്‍ ആണവനിലയത്തില്‍നിന്ന് അഞ്ഞൂറുമീറ്റര്‍ അകലെ കടലോരത്ത് തമ്പടിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ സുരക്ഷക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ ചിലര്‍ കനത്ത സുരക്ഷാവലയം ഭേദിച്ച് കടല്‍മാര്‍ഗം നിലയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമരാനുകൂലികളെ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്.
കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്നും റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് സമരസമിതി കണ്‍വീനര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്. ഇന്ധനം നിറയ്ക്കുന്നത് തടയാന്‍ മുഖ്യമന്ത്രി ജയലളിത അടിയന്തരമായി ഇടപെടണമെന്നാണ് സമരാനുകൂലികളുടെ ആവശ്യം. 2000 പോലീസുകാരും 400 ദ്രുതകര്‍മ്മ സൈനികരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആണവനിലയത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനുള്ള അവസാനശ്രമം എന്ന നിലയ്ക്കാണ് സമരാനുകൂലികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് കൂടംകുളം ആണവനിലയത്തിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. ആണവനിലയത്തിന്റെ പരിസ്ഥിതി ആഘാതം സംബന്ധിച്ച് നല്കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനറിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. നിലയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സംശയങ്ങള്‍ ദുരീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആദ്യ രണ്ട് റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കിയത്.
ഇതിനിടെയാണ് ഇന്ധനം നിറയ്ക്കുന്നതിനെതിരെ പ്രതിഷേധകര്‍ രംഗത്തെത്തിയത്. ഇന്ധനം നിറയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം ആളുകള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നിലയത്തിലേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. റഷ്യന്‍ സഹകരണത്തോടെ 14,000 കോടി രൂപയാണ് കൂടംകുളം നിലയത്തിനുവേണ്ടി ചെലവഴിച്ചിരിക്കുന്നത്.
പ്രതിഷേധക്കാരെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ അന്തോണി (40) എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിലയത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ജയലളിത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. ഇതിനിടെ, അക്രമം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി പല സ്ഥലങ്ങളിലും പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് എഡിജിപി (ക്രമസമാധാനം) എസ്.ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു. കല്ലേറില്‍ ഒട്ടേറെ പോലീസുകാര്‍ക്കും പരിക്കേറ്റതായി അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: