കൊച്ചി: നടന് ദിലീപിന് സ്വകാര്യ ഏജന്‍സി സുരക്ഷ ഒരുക്കിയ സംഭവത്തില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ നീക്കം.
ഗോവയിലെ ഒരു സ്വകാര്യ ഏജന്‍സിയെയാണ് ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ദിലീപിന്റെ ഈ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജാണ് വ്യക്തമാക്കിയത്.
ദിലീപിന്റെ ജീവന് ഭീഷണിയുള്ളതായി പരാതി ലഭിച്ചിട്ടില്ലെന്ന് എസ്പി പറഞ്ഞു. സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ കൈവശം കൈത്തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി. ദിലീപിന് സുരക്ഷ ഒരുക്കാനായി എത്തിയ തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കരയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി പരിശോധിച്ച ശേഷം വാഹനങ്ങള്‍ വിട്ടയച്ചു.
വാഹനത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. മലയാളിയായ മുന്‍ ഐപിഎസ് ഓഫീസറായിരുന്നു തണ്ടര്‍ഫോഴ്സിന്റെ കേരളത്തിലെ ചുമതല. ഇദ്ദേഹത്തിന്റെ സാന്നിധ്യംകൊണ്ട് പോലീസ് വാഹനങ്ങള്‍ വിട്ടയയ്ക്കുകയായിരുന്നു. സുരക്ഷാ വാഹനം എത്തിയത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ കൊട്ടാരക്കരയില്‍ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: