മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്റെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് ഡി വൈ എസ് പി: എം.പി. മോഹനചന്ദ്രന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ചാര്‍ജ്ജുള്ള മലപ്പുറം ജെ എഫ് സി എം കോടതിയില്‍ സമര്‍പ്പിച്ചു. മുസ്ലീം ലീഗുകാരനായ കീഴുപറമ്പ് കുനിയില്‍ നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ അതീഖുറഹ്മാനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചത്. ഈ കേസില്‍ പ്രതികളും സഹോദരങ്ങളുമായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
2012 ജൂണ്‍ 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മൂന്നു മാസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥന് എണ്ണൂറിലധികം പേജുകള്‍ വരുന്ന ചാര്‍ജ്ജ് ഷീറ്റുമായി കോടതിയിലെത്തിയത്. 24 പ്രതികളുള്ള കേസില്‍
കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം ഒന്നാംപ്രതിയായിരുന്ന മുസ്ലീംലീഗ് ഏറനാട് നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി പാറമ്മല്‍ അഹമ്മദ് കുട്ടിയെ പത്തൊമ്പതാം പ്രതിയാക്കിയാണ് കൂറ്റപത്രം സമര്‍പ്പിച്ചത്. ഇരട്ടക്കൊല നടന്നത് ലീഗ് നേതാവായ പാറമ്മല്‍ അഹമ്മദ് കുട്ടിയുടെ അറിവോടെയാണ് എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
എഫ്ഐ ആറില്‍ ആറാം പ്രതിയായി ചേര്‍ക്കപ്പെട്ട ഏറനാട് എം എല്‍ എയും മുസ്ലീംലീഗ് നേതാവുമായ പി.കെ. ബഷീറിനെ കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ ഇ പ്പോള്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ മുജീബ് (32)നെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമെ എം എല്‍ എയുടെ പങ്ക് വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.ഏഴാം പ്രതി മമ്പാട് പുള്ളിപ്പാടം താണിക്കുന്ന് വയലിലകത്ത് ഫിറോസ് ഖാന് (30)നെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. നേരത്തെ കൊല്ലപ്പെട്ട അതീഖു റഹ്മാന്റെ വീടിനടുത്തുനിന്നുമാണ് ഫിറോസ്ഖാന് വിവാഹം ചെയ്തിട്ടുള്ളത്. കൃത്യം നിര്‍വ്വഹിച്ച ശേഷം പ്രതികളായ മുക്താറിനും മുഹമ്മദ് ഷെയറെഫിനും രക്ഷപ്പെടാന്‍ തന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 10 എഡി 817 നമ്പര്‍ മഹീന്ദ്ര പിക്കപ്പും കെ എല്‍ 10 എബി 4881 ഹീറോ ഹോണ്ട ഗ്ലാമര്‍ മോട്ടോര്‍ സൈക്കിളും നല്‍കിയത് ഫിറോസ് ഖാനാണ്. റിമാന്റ്ചെയ്യപ്പെട്ട ഫിറോസ്ഖാന് 2012 ജൂലൈ 25ന് ജില്ലാ സെഷന്‍സ് ജഡ്ജി പി.കെ. ഹനീഫ ജാമ്യം നല്‍കിയിരുന്നു. തൃശൂര്‍ ഐ ജി എസ് ഗോപിനാഥ്, ഡി വൈ എസ് പി മാരായ എം പി മോഹനചന്ദ്രന്, യു. അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
മുജീബ് റഹ്മാനെ കൂടാതെ മറ്റൊരു പ്രതിയായ കീഴുപറമ്പ് ഓത്തുപള്ളി പൂറായ സഫൂര്‍ (28)ഉം വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ കോടതി നാളെ പരിഗണിക്കും.
പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ പ്രദേശത്ത് സംഘര്ഷാവസ്ഥയുണ്ടാകുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: