കണ്ണൂര്‍: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതായി എക്സൈസ് വകുപ്പ് ജില്ലാതല ജനകീയസമിതി യോഗത്തില്‍ അറിയിച്ചു. അതിനാല്‍, കഞ്ചാവ്, മയക്കുമരുന്ന് വേട്ട ശക്തമാക്കുകയാണ് വകുപ്പ്. ജില്ലയില്‍ സെപ്റ്റംബര്‍ മാസം 1.025 കി.ഗ്രാം കഞ്ചാവാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്. ലഹരിമരുന്നായി ഉപയോഗിക്കുന്ന മെത്തക്വലോണ്‍ പൊടി 54 മില്ലി ഗ്രാം പിടിച്ചെടുത്തത് കണ്ണൂരിലെ ഒരു എന്‍ജിനീയറിംഗ് വിദ്യാര്ഥിയില്നിന്നായിരുന്നു. വിദ്യാര്‍ഥിക്ക് ഇത് ലഭച്ചത് കൊച്ചിയില്‍നിന്നാണ്. 13.537 ഗ്രാം ബ്രൗണ്‍ഷുഗറും കഴിഞ്ഞ മാസം പിടിച്ചെടുത്തു. 172.374 കിഗ്രാം പാന്‍മസാലയാണ് പിടിച്ചെടുത്തത്. കഞ്ചാവ് ആന്ധ്രപ്രദേശ് ഭാഗത്തുനിന്നും പാന്‍മസാല കര്‍ണാടക ഭാഗത്തുനിന്നും ട്രെയിനിലൂടെയാണ് കൂടുതലും കടത്തുന്നത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്്റ്റന്സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം കഴിഞ്ഞ മാസം 40 കേസുകളും പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് (കോട്പ) 352 കേസുകളും ആണ് രജിസ്റ്റര്‍ ചെയ്തത്. 111 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ മൂന്ന് വിഭാഗങ്ങളിലുമായി കേസിലുള്‍പ്പെട്ട പ്രതികള്‍ 111.
കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ പരിധിയിലെ കണ്ണൂര്‍, പാപ്പിനിശ്ശേരി റെയിഞ്ചുകളിലാണ് ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്-19 കേസുകള്‍. ഈ റെയിഞ്ചുകളില്‍ 80 കോട്പ കേസുകളും എടുത്തു. തളിപ്പറമ്പ് സര്‍ക്കിള്‍ പരിധിയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, ആലക്കോട് റെയിഞ്ചുകളില്‍ ഏഴ് എന്‍ഡിപിഎസ് കേസുകളും 64 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. തലശ്ശേരി, പിണറായി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നീ റെയിഞ്ചുകള്‍ ഉള്‍പ്പെട്ട കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ പരിധിയിലാണ് കോട്പ കേസുകള്‍ ഏറ്റവും കൂടുതല്‍-180 കേസുകള്‍. എട്ട് എന്‍ഡിപിഎസ് കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ ആറ് എന്‍ഡിപിഎസ് കേസുകളും 28 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം എക്സൈസ് വകുപ്പ് 38.5 ലിറ്റര്‍ ചാരായവും 172.374 ലിറ്റര്‍ വാഷും 160.150 ലിറ്റര്‍ വിദേശ മദ്യവും 174.655 ലിറ്റര്‍ കര്‍ണാടക, ഗോവ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ ജനകീയ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കഴിഞ്ഞ മാസം 29 പഞ്ചായത്തുകളില്‍ മാത്രമാണ് ജനകീയ സമിതികള്‍ യോഗം ചേര്‍ന്നത്. ലഹരി വിരുദ്ധ ബോധവത്കരണം സജീവമാക്കാന്‍ മണ്ഡലം, പഞ്ചായത്ത് ജനകീയ സമിതികളെ സജീവമാക്കുന്നതിനായി നവംബര്‍ ഒമ്പതിന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
എഡിഎം ഇ.മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് ഡെപ്യൂട്ടി എക്സൈ് കമീഷണര്‍ വി.വി സുരേന്ദ്രന്, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: