പാലാ: ഈ സ്വര്‍ണത്തിനു പിന്നില്‍ കണ്ണീരിന്റെ നനവുണ്ട്… കഠിനാധ്വാനത്തിന്റെ കരുത്തുണ്ട്… കഷ്ടപ്പാടിന്റെ വിയര്‍പ്പുണ്ട്…
മഴത്തുള്ളികളുടെ അകമ്പടിയോടെ വിഷ്ണുപ്രിയ സ്വര്‍ണത്തിലേക്ക് കുതിച്ചോടിയെത്തിയത് ദാനം ലഭിച്ച സ്പൈക്സുമായി. ഇന്നലത്തെ അവസാന ഇനങ്ങളിലൊന്നായ സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ പാലക്കാട്—ജിഎംഎംജിഎച്ച്എസ്എസിലെ പ്ലസ്—വണ്‍ വിദ്യാര്‍ത്ഥിനി ജെ. വിഷ്ണുപ്രിയയുടെ നേട്ടത്തിനാണ് കണ്ണീരിന്റെ രുചിയുള്ളത്. ഈ മേളയില്‍ സ്വന്തം സ്പൈക്സുമായി ഓടാമെന്ന്—ഈ പാലക്കാടന്‍ പെണ്‍കൊടി വിചാരിച്ചില്ല. ഇക്കാര്യമറിഞ്ഞ് അമേരിക്കന്‍ മലയാളി നരേന്ദ്രന് സഹായിക്കാന്‍ തയാറായത് ആത്മവിശ്വാസം നല്കി.
ഒരു മിനിറ്റ് 02.31 സെക്കന്‍ഡിലാണ് വിഷ്ണുപ്രിയ ഫിനിഷ് ചെയ്തത്. ഹീറ്റ്സ് ഒരു മിനിറ്റ് 04.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍, ഫൈനലില്‍ സമയം മെച്ചപ്പെടുത്തി. മുന്‍ ഇന്ത്യന്‍ അത്ലറ്റും സാഫ് ഗെയിംസ് മെഡല്‍ ജേതാവുമായ റെയില്‍വേ ഉദ്യോഗസ്ഥന് സി. ഹരിദാസിന്റെ ശിക്ഷണത്തിലാണ്—ഈ കുട്ടി പരിശീലിക്കുന്നത്. വെല്‍ഡറായ പാലക്കാട്—എലപ്പുള്ളി സ്വദേശിയായ ജയപ്രകാശന്‍- ഗിരിജ ദമ്പതികളുടെ മകളാണ്.
രണ്ട്—മാസം മുന്‍പു വരെ ഡെങ്കിപ്പനി ബാധിച്ച് കിടപ്പിലായിരുന്ന വിഷ്ണുപ്രിയ കായിക മേളയില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ആശങ്കയിലായിരുന്നു. എന്നാല്‍, തടസങ്ങള്‍ തട്ടിമാറ്റി ഈ മിടുക്കി. കിടക്കയില്‍ നിന്നെഴുന്നേറ്റപ്പോള്‍ മുതല്‍ ഹരിദാസിന്റെ മേല്‍നോട്ടത്തില്‍ ചിട്ടയായ പരിശീലനം നടത്തി പോരാട്ടത്തിന് സജ്ജമായി. ഇതിനു ഫലം കണ്ടപ്പോള്‍ പറയാന്‍ വാക്കുകളില്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: