ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍നിന്നും ക്രൂഡ് ഓയില്‍ ദിനംപ്രതി ഇറക്കുമതി ചെയ്യുന്നത് 800 കോടി രൂപയ്ക്കാണെന്ന വ്യാജ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് നടപ്പ് വര്‍ഷത്തില്‍ മൂന്നാം തവണയും പെട്രോള്‍ കമ്പനികള്‍ വില വര്‍ധനയ്ക്ക് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ ലിറ്ററിന് 30 രൂപയ്ക്ക് വിറ്റാലും മാന്യമായ ലാഭം നേടാന്‍ കമ്പനികള്ക്കാവുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 30 രൂപയ്ക്ക് വിറ്റഴിച്ചാലും മാന്യമായ ലാഭം നേടാന്‍ കമ്പനികള്‍ക്ക് സാധിക്കും. വ്യാജ കണക്കുകള്‍ ചൂണ്ടിക്കാട്ടി അടിക്കടി വിലവര്‍ധിപ്പിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും കമ്പനികള്‍ ജനങ്ങളെ ചതിക്കുകയാണെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വളരെ ഉയരത്തിലാണ്. കമ്പനികളുടെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ബാലന്‍സ് ഷീറ്റുകള്‍ പരിശോധിച്ചാല്‍ കോടികളുടെ ലാഭക്കണക്കുകള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ ബാലന്‍സ് ഷീറ്റുകള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ കമ്പനികള്‍ എങ്ങനെയാണ് ഉന്നത ലാഭം കൊയ്തെടുക്കുന്നതെന്ന് മനസ്സിലാകുമെന്നും സാധാരണക്കാരന്റെ വാഹനയാത്രകള്‍ക്ക് ഈ കമ്പനികള്‍ കടിഞ്ഞാണിടുന്നതെങ്ങനെയെന്ന് വെളിവാക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2006ല്‍ ഭാവി പരിപാടികള്‍ക്കായി ഐഒസി വകയിരുത്തിയിരുന്നത് 33,665 കോടി ആയിരുന്നെങ്കില്‍ 2010-11 കാലഘട്ടത്തില്‍ ഇത് 52,904 കോടി രൂപയായി ഉയര്‍ന്നതായി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് മുന്‍ മേധാവി എസ്.കല്യാണരാമന് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളാല്‍ ഉപഭോക്താക്കള്‍ ഇത്രയധികം ചൂഷണം ചെയ്യപ്പെടുന്ന ലോകത്തെ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: