കൊച്ചി: ചാമ്പ്യന്മാരുടെ കളി കാഴ്ചവെച്ച സ്പെയിന് അണ്ടര്‍ -17 ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലരങ്ങേറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഏഷ്യന്‍ ശക്തികളായ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി. കൊല്‍ക്കത്തയില്‍ നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീലും സെമിയിലെത്തി.
ആബേല്‍ റൂയിസ്, സെര്‍ജിയോ ഗോമസ്, ഫെറാന്‍ ടോറസ് എന്നിവരാണ് സ്പെയിനായി ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ കരിമിയാണ് ഇറാന്റെ ഏക ഗോള്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എട്ടിന് നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മാലിയുമായി ഏറ്റുമുട്ടും.
കൊച്ചിയില്‍ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വിയോടെയാണ് സ്പെയിന് അരങ്ങേറിയത്. എന്നാല്‍ ഓരോ മത്സരം കഴിയുന്തോറും കരുത്താര്‍ജിച്ചുവന്ന അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രൊഫഷണല്‍ കളിതന്നെ പുറത്തെടുത്തു.
തുടക്കം മുതല്‍ ഇറാന്റെ ഗോള്‍ മുഖത്തേയ്ക്ക് ഇരച്ചുകയറി. പതിമൂന്നാം മിനിറ്റില്‍ ഗോളും നേടി. വലതുവിങ്ങിലൂടെ ഫെറാന്‍ ടോറസ് നടത്തിയ നീക്കമാണ് ഗോളിന് വഴിമരുന്നിട്ടത്. ആബേല്‍ റൂയിസിന്റെ തകര്‍പ്പനടി ഇറാന്റെ ഗോള്‍ വലയില്‍ കയറി.
തുടര്‍ന്നും സ്പെയിന് ഒന്നാന്തരം നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വീണില്ല.
ആദ്യ പകുതിയില്‍ സ്പെയിന് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും സ്പെയിന് ഒന്നാന്തരമായി പൊരുതി. അതേസമയം ഇറാന് അവസരത്തിനൊത്തുയരാനായില്ല. 60-ാം മിനിറ്റില്‍ സ്പെയിന് വീണ്ടും ഗോള്‍ നേടി. വലതുവിങ്ങില്‍ നിന്ന് പന്ത് സ്വീകരിച്ച സെര്‍ജിയോ ഗോമസിന്റെ നീക്കമാണ് ഗോളായി മാറിയത്. ഗോമസിന്റെ കര്ളിങ്ങ് ഷോട്ട് ഇറാന് ഗോളിയെ കാഴ്ച്ചക്കാരനാക്കി വലയില്‍ കുരുങ്ങി.
ഏഴു മിനിറ്റുകള്‍ക്ക് ശേഷം സ്പെയിന് മൂന്നാം ഗോളും കുറിച്ചു. കളം നിറഞ്ഞ് കളിച്ച ഫെറാന്‍ ടോറസാണ് സ്കോര്‍ ചെയ്തത്. ഇറാന്റെ പ്രതിരോധം കീറിമുറിച്ച് മുന്നേറിയ ടെറാന് അനായാസം പന്ത് ഗോള്‍ വര കടത്തിവിട്ടു.
മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഇറാന് ഒരു ഗോള്‍ മടക്കി. തുടക്കത്തില്‍ തന്നെ നിറം മങ്ങിപ്പോയ ഇറാന് പകരക്കാരനിലൂടെയാണ് ഗോള്‍ മടക്കിയത്. ഒന്നാന്തരമൊരു നീക്കത്തിലുടെ സയ്യദ് കരിമിയാണ് ലക്ഷ്യം കണ്ടത്.
ഒരുഗോളിന് പിന്നിട്ടുനിന്നശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് ബ്രസീല്‍ വിജയം പിടിച്ചെടുത്തത്.
രണ്ടാം പകുതിയില്‍ വേവര്സണും പോളിഞ്ഞോയുമാണ് ഗോള്‍ നേടിയത്്. തുടക്കത്തില്‍ തന്നെ പെനാല്‍റ്റി ഗോളാക്കി ഫിയറ്റ ആര്‍പ്പാണ് ജര്‍മനിയെ മുന്നിലെത്തിച്ചത്.
സീനിയര്‍ ലോകകപ്പിലെ തോല്‍വിക്ക് ബ്രസീല്‍ കൗമാരപ്പട പകവീട്ടി. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ബ്രസീലിന് തോല്‍പ്പിച്ചാണ് ജര്‍മനി കിരീടമണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: