കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണത്തിലൂടെ ശ്രദ്ധേയനായ ഹോംഗാര്‍ഡ് ടി.വി.മാധവന് പോലീസ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ജോലി മതിയാക്കുന്നു. കണ്ണൂരിലെ ചലിക്കുന്ന സിഗ്നല്‍ യന്ത്രമെന്നാണ് മാധവേട്ടനെ കണ്ണൂര്‍ ജനത വിശേഷിപ്പിക്കുന്നത്. നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതപ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തിയ മാധവന് വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ അമ്പതിലേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ വാഹനം മേലേചൊവ്വയില്‍ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തടഞ്ഞതാണ് പോലീസ് അധികൃതരുടെ അപ്രീതിക്ക് കാരണമായത്. മുഖ്യമന്ത്രി കണ്ണൂരിലെത്തിയ കഴിഞ്ഞദിവസമായിരുന്നു പ്രശ്നത്തിനാധാരമായ സംഭവം നടന്നത്. മേലേ ചൊവ്വയില്‍ സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട് വന്ന ഒരു വാഹനം മാധവന് തടഞ്ഞിരുന്നു. ഇതിന്റെ പേരില്‍ വാഹനത്തിലുള്ളവരും മാധവനുമായി വാക്കേറ്റം നടക്കുകയും വാഹനത്തിലുള്ളവര്‍ മാധവനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഇരുവിഭാഗവും ഡിവൈഎസ്പിക്ക് പരാതിയും നല്കി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പരസ്യമായി അവഹേളിച്ചതില്‍ മനംമടുത്താണ് ആര്‍മി റിട്ടയേര്‍ഡ് ഓണററി ക്യാപ്റ്റന്‍ കൂടിയായ മാധവന് ഹോം ഗാര്‍ഡ് ജോലി അവസാനിപ്പിക്കുന്നത്.
മേലെചൊവ്വയിലെ സംഭവങ്ങള്‍ക്ക് ശേഷം മാധവനെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ല. ഇപ്പോള്‍ തിരക്ക് കുറഞ്ഞ സ്ഥലങ്ങളിലാണ് മാധവന് ഡ്യൂട്ടി നല്‍കിവരുന്നത്. നഗരത്തില്‍ ഏറ്റവും വലിയ വാഹനക്കുരുക്കുണ്ടാകുന്ന ഇടങ്ങളിലൊന്നാണ് മേലെചൊവ്വ ജംഗ്ഷന്. മാസങ്ങളായി ഈ തിരക്കുപിടിച്ച ജംഗ്ഷനില്‍ മാധവനാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. മാധവേട്ടനുള്ള ദിവസങ്ങളില്‍ ഇവിടെ ഗതാഗത തടസ്സമുണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊരിവെയിലത്തും മഴയത്തും ഒരു നിമിഷം പോലും വിശ്രമിക്കാതെ തലങ്ങും വിലങ്ങും ഓടിനടന്ന് ഗതാഗതനിയന്ത്രണം നടത്തുന്ന ഈ ഹോം ഗാര്‍ഡ് കേരളത്തിന് പുറത്തുപോലും അറിയപ്പെട്ടിരുന്നു. എട്ടു വര്‍ഷം മുമ്പാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. കരസേനയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം തളിപ്പറമ്പ് മുയ്യം സ്വദേശിയാണ്. ഇദ്ദേഹത്തിനെതിരെ പോലീസില്‍ നിന്നുതന്നെ നീക്കമുണ്ടായതറിഞ്ഞ് നിരവധി പേര് വാട്സ് അപ്പിലൂടെയും മറ്റും പ്രതികരിക്കുന്നുണ്ട്. എന്നിട്ടും ഭരണാധികാരികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: