പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടെന്ന് ഭക്തര്‍.
ശബരിമല അവലോകനയോഗത്തിനും വിവിധപദ്ധതികളുടെ തറക്കല്ലിടീലിനുമായി സന്നിധാനത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗത്തില്‍ പറഞ്ഞത് ശബരിമലയിലെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സൗകര്യത്തിനായിരിക്കണം ശബരിമല വികസന പദ്ധതിയില്‍ പ്രാധാന്യം നല്‍കേണ്ടത് എന്നാണ്.ഇവിടെ വികസനത്തിന്റെ പേരില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം. അതിനു പകരം തീര്‍ഥാടകര്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി തറക്കല്ലിട്ട പുണ്യദര്‍ശനം കോംപ്ലക്സ് തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടില്ലെന്നാണ് സൂചന. ടൂറിസം വകുപ്പിന്റെ ഈ കെട്ടിടം വിവിഐപികള്‍ക്കും ഉന്നതഉദ്യോഗസ്ഥര്‍ക്കും മാറ്റിവച്ചിട്ടുള്ളതാണെന്നാണ് ആക്ഷേപം. 24 മുറികളുള്ള പുണ്യദര്‍ശനം കോംപ്ലക്സില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഡൈനിംഗ് ഹാളും വിശാലമായ ലോബിയുമാണ് ഉള്ളത്.
വികസനത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കെട്ടിടം ഇനി ശബരിമലയില്‍ അരുതെന്നു പറഞ്ഞ മുഖ്യമന്ത്രി ശബരിമലയിലെത്തുന്ന സാധാരണക്കാരായ ഭക്തര്‍ക്ക് ഒരുതരത്തിലും ഉപയോഗപ്രദമാകാത്ത കോണ്‍ക്രീറ്റ്് സൗധത്തിനാണ് തറക്കല്ലിട്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അഞ്ചുകോടി രൂപ മുടക്കി മുന്നുനിലകളിലായി പണിയുന്ന ഈകെട്ടിടത്തിനായി ഉപയോഗിക്കുന്ന സ്ഥലം നൂറുകണക്കിന് അയ്യപ്പന്മാര്ക്ക് വിരിവച്ചുവിശ്രമിക്കുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനോ പ്രയോജനപ്പെടുത്താമായിരുന്നെന്നും ഭക്തര്‍ പറയുന്നു.
പാണ്ടിത്താവളത്ത് 6 കോടി രൂപ ചെലവില്‍ 36 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാനാവുന്ന സംഭരണി നിര്‍മ്മിക്കുന്നതിന്റെ തറക്കല്ലും മുഖ്യമന്ത്രി സ്ഥാപിച്ചു. കുന്നാര്‍ ഡാമില്‍ നിന്നു വേണം ഈ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കാന്‍. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടി ജലസംഭരണം കാര്യക്ഷമമാക്കിയാലേ സന്നിധാനത്ത് ശുദ്ധജല ലഭ്യത മകരവിളക്കുത്സവകാലത്തും ഉറപ്പുവരുത്താനാകു. പെരിയാര്‍ കടുവാസംരക്ഷണമേഖലയില് ഉള്ള കുന്നാര്‍ഡാമിന്റെ ഉയരം കൂട്ടാനുള്ള അനുമതിക്ക് നിയമത്തിന്റെ ഏറെ നൂലാമാലകള്‍ മറികടക്കണം.
എന്നാല്‍ ഡാമിന്റെ ഉയരംകൂട്ടാനുള്ള അനുമതിക്കായി സംസ്ഥാനസര്‍ക്കാര്‍ നടത്തേണ്ട കൃത്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചുരുക്കത്തില്‍ പ്രസംഗത്തിലല്ലാതെ പ്രവൃത്തിയിലൊന്നും ശബരിമല തീര്ത്ഥാടകക്ഷേമത്തിനായി മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നില്ലെന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: