തിരുവല്ല: ശാരീരിക വൈകല്യമുള്ള ഒമ്പത് വയസുകാരനെ വീട്ടിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ തെങ്ങേലി കണ്ണാട്ടില്‍ വീട്ടില്‍ രാജേഷ്, ഷീജ ദമ്പതികളുടെ എക മകന് അശ്വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ രാജേഷ് രാത്രി എട്ട് മണിയോടെ വീട്ടിലെത്തി അശ്വിനെ തിരക്കിയപ്പോള്‍ മകന് കിണറ്റില്‍ വീണ വിവരം ഷീജ പറയുകയായിരുന്നു. തുടര്‍ന്ന് രാജേഷ് വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം 10 മണിയോടെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ശാരീരിക ന്യൂനതയുള്ള ഷീജയും വൈകല്യമുള്ള മകനും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ അശ്വിനെ കുളിപ്പിക്കുന്നതിനിടെ കൈവഴുതി കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് ഷീജ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് സിഐ ടി രാജപ്പന് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: