ന്യൂദല്‍ഹി :ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സുപ്രീംകോടതി. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കണം. ഷഹീര്‍ ഷൗക്കത്തലി എന്ന വിദ്യാര്‍ത്ഥിയെ നെഹറു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് മര്‍ദ്ദിച്ചെന്ന കേസിലും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ അടുത്തയാഴ്ച്ച നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.
ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ നെഹറു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
രൂക്ഷ വിമര്‍ശനമാണ് സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും ലഭിച്ചത്. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്ത് അലി കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ കുറച്ചു കൂടി സമയമെടുക്കുമെന്നും, ഹാര്‍ഡ് ഡിസ്കും അനുബന്ധ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നുമുളള മറുപടിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കിയത്.
കേരളത്തില്‍ പ്രവേശിക്കണമെന്ന കൃഷ്ണദാസിന്റെ അപേക്ഷ കോടതി അടുത്തയാഴ്ച്ച പരിഗണിക്കും. ഹര്‍ജി പരിഗണിക്കവെ കൃഷ്ണദാസ് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: