കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കടയോടു ചേര്‍ന്ന് വീടിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി രഹസ്യ അറകളില്‍ സൂക്ഷിച്ച പാന്‍മസാല ശേഖരം കണ്ടെത്തി. ഇരവിപുരം ജോളി ജങ്ഷനില്‍ സജിമന്ദിരത്തില്‍ ആനന്ദവല്ലി നടത്തുന്ന സ്റ്റേഷനറി കടയിലാണ് എക്സൈസ് മിന്നല്‍ പരിശോധന നടത്തിയത്.
പ്രാഥമിക പരിശോധനയില്‍ കടയ്ക്കുള്ളില്‍ നിന്നും താല്‍ക്കാലിക വില്‍പ്പനയ്ക്കായി ഒരു പൊതിയില്‍ സൂക്ഷിച്ച നിലയില്‍ പാന്‍മസാല പിടികൂടുകയും തുടര്‍ന്ന് കടയോടുചേര്‍ന്ന് വീടിനുള്ളില്‍ വിശദമായി പരിശോധന നടത്തിയതില്‍ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നിലധികം രഹസ്യ അറകളിലായി ഒളിച്ചുവച്ചിരുന്ന നിലയില്‍ 50 കിലോയോളം വരുന്ന പാന്‍മസാല ശേഖരമാണ് പിടികൂടിയത്.
ഉദ്ദേശം ഒന്നരലക്ഷം രൂപയോളം വിലവരുന്ന തമ്പാക്ക്, ശംഭു, ചൈനിഖൈനി, കൂള്‍ തുടങ്ങിയ നിരോധിത ലഹരി ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിരവധി വിദ്യാര്‍ഥികള്‍ വാളത്തുംഗല്‍ മേഖലയില്‍ പാന്‍മസാലയ്ക്ക് അടിമകളാണ്.
ഈ കേന്ദ്രത്തില്‍ നിന്നുമാണ് വിദ്യാര്‍ഥികള്‍ക്ക് പാന്‍മസാല ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്നതെന്ന് കൊല്ലം അസി. എക്സൈസ് കമ്മീഷണര്‍ പി.കെ. സനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ആന്റീ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സിഐ: ജെ.താജുദീന്‍കുട്ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കൃഷ്ണകുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) എ.ബെനാന്‍സണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്, വൈശാഖ് എന്നിവര്‍ പരിശോധ നയ്ക്ക് നേതൃത്വം നല്കി. പാന്‍മസാല ഇവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: