കാട്ടാക്കട: പൂവച്ചല്‍ റോഡില്‍ നക്രാംചിറ അഴീക്കലില്‍ അനധികൃത മാലിന്യനിക്ഷേപം. ദുര്‍ഗന്ധം സഹിക്കാനാകാതെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പഞ്ചായത്ത് ഇടപെട്ട് മാലിന്യംമൂടി. ദിവസങ്ങളായി പ്രദേശത്ത് ചാക്കുകളിലാക്കി നിക്ഷേപിച്ച മാലിന്യമാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യ നീക്കത്തിന് ക്വട്ടേഷന്‍ പിടിച്ച സംഘമാണ് പ്രദേശത്ത് മാലിന്യം തള്ളിയതെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന് അറിയിച്ചു.
നാലു ദിവസത്തോളമായി പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചിരുന്നു. ഇതിനിടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇരുപതോളം ചാക്കുകളിലായി നക്രംചിറ അഴീക്കലിലെ പുതിയ റോഡിന്റെ വശത്ത് കൈത്തോടിന് സമീപത്തായി മാലിന്യം കണ്ടെത്തി. പ്രദേശത്തു കൃഷിയുള്ളതിനാല്‍ ജൈവവളം ഇറക്കി വച്ചിരുന്നതാകാമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ദുര്‍ഗന്ധം അസഹനീയമായതോടെ വിശദ പരിശോധനയില്‍ മത്സ്യമാംസങ്ങളുടെ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഹോട്ടല്മാലിന്യവും ഉള്‍പ്പെടെയാണ് ചാക്കുകളില്‍ നിറച്ചിരുന്നതെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെ തെരുവുനായ്ക്കള്‍ ഇവ കടിച്ചുവലിച്ച് മാലിന്യം ചിതറി. രാത്രി മഴയും പെയ്തതോടെ അഴുകിയും പുഴുവരിച്ചതുമായ മാലിന്യം റോഡിലും സമീപത്തെ കൈത്തോടിലും നിറഞ്ഞു. ഇതോടെയാണ് വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവില്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു ജെസിബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മാലിന്യം അതിലിട്ട് മൂടുകയായിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ലഭിച്ച ബില്ലുകള്‍ നാട്ടുകാര്‍ പരിശോധിച്ചതില്‍ നിന്നാണ് മാലിന്യം നഗരത്തില്‍ നിന്നെത്തിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ ബില്ലില്‍ കണ്ട നമ്പറില്‍ ബന്ധപ്പെടുകയും അനധികൃത മാലിന്യനിക്ഷേപം നടത്തിയതിന് നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. മാലിന്യം ശേഖരിക്കുന്ന കരാറുകാരാണ് മാലിന്യം കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് തങ്ങള്ക്കറിയില്ലയെന്നും കടയുടമ അറിയിച്ചു. ഉടമ നല്കിയ കരാറുകാരന്റെ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും വിവരം പറഞ്ഞതോടെ ഇയാള്‍ ഫോണ്‍ ഓഫ് ആക്കുകയും ചെയ്തു. ലഭിച്ച ബില്ലുകളിലെ കടകള്‍ക്കെതിരെയും കരാറുകാരനെതിരെയും പഞ്ചായത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: