തൊടുപുഴ: മുട്ടം ജില്ലാ സെഷ്ന്‍സ് കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഗവ. വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിലെ താമസക്കാരായ 15 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ. അവശരായ വിദ്യാര്‍ത്ഥിനികള്‍ തൊടുപുഴയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പോലീസില്‍ നിന്നടക്കം മറച്ച് വച്ചതിനെ ചൊല്ലി ആശുപത്രിയില്‍ വാക്കേറ്റം. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നിത്യ, അമല, ഗീതിക, ജ്യോതി, മഹിമ, ശില്പ, അനഘ, ഷവിത എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞതിങ്ങനെ: ഹോസ്റ്റലില്‍ നിന്ന് പതിവുപോലെ ഭക്ഷണം കഴിച്ച ശേഷമാണ് കോളേജിലെത്തിയത്. ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും ശരീരമാസകലം ചൊറിച്ചിലും അനുഭവപ്പെട്ടു. മറ്റ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏതാനും വിദ്യാര്‍ത്ഥിനികള്‍ അവശത മൂലം കോളേജിലെത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
സംഭവമറിഞ്ഞ് മുട്ടം പോലീസ് വുമന്‍സ് ഹോസ്റ്റലില്‍ എത്തിയെങ്കിലും ഇങ്ങനൊരു പ്രശ്നം ഇവിടെയുണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതേ ചൊല്ലി ആശുപത്രിയില്‍ ഏറെ നേരം ബഹളവും വാക്കേറ്റവുമുണ്ടായി. വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങളടക്കം മറച്ച് വച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളും സംഘടനകളും ഇടപെട്ട ശേഷമാണ് ചികിത്സയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തുള്ളവരുമായി സംസാരിക്കാനായത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുട്ടം എസ്.ഐ പി.ടി. ബിജോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: