ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യാര്‍ത്ഥം 30 പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബൂട്ടാനി അറിയിച്ചു. ശബരിമല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡിആര്‍എം.
ഇതിനു പുറമെ, സെന്‍ട്രല്‍ റയില്‍വേ ഡിവിഷന് ഹൈദ്രാബാദില്‍ നിന്നും നടത്തുന്ന ട്രെയിന്‍ സര്‍വീസുകളെ കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞ എട്ടു മാസക്കാലമായി പ്രവര്‍ത്തനരഹിതമായിരിക്കുന്ന സസ്യ ഭക്ഷണശാല ഐആര്‍സിസിയുടെ ചുമതലയില്‍ 24 മണിക്കൂറും ഭക്ഷണ- പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ അടുത്ത മാസം ആദ്യവാരം തുറക്കും.
രണ്ട് വാട്ടര്‍ വെന്റിങ് മിഷന് സ്റ്റേഷനില്‍ സ്ഥാപിക്കും. 5 രൂപായുടെ നാണയം നിക്ഷേപിക്കുമ്പോള്‍ ഒരു ലിറ്റര്‍ വെള്ളമാണ് അതില്‍ നിന്നും ലഭിക്കുക. എല്ലാവിധ ഭാഷകളിലും ആശയ വിനിമയം നടത്തുവാന്‍ കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ വിഭാഗം വിപുലമാക്കും. റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ, കൂടുതല്‍ ജീവനക്കാരെയും ഇവിടെ നിയമിക്കും.
എല്‍ഇഡി ഡിസ്പ്ലേയിലൂടെ ട്രയിനുകളുടെ വിവരങ്ങള്‍ അറിയുവാനുള്ള സൗകര്യം, പമ്പയിലും സന്നിധാനത്തും റിസര്‍വേഷന്‍ കൗണ്ടര്‍, ക്ലോക്ക് റൂം എന്നിവ ഏര്‍പ്പെടുത്തും. ടോയിലറ്റ് ക്ലീനിങിനായി ജീവനക്കാരെ നിയോഗിക്കും, കോട്ടയം -തിരുവല്ല എന്നിവിടങ്ങളിലെപ്പോലെ പ്രീ – പെയ്ഡ് സംവിധാനം ചെങ്ങന്നൂരില്‍ ഏര്‍പ്പെടുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ തീര്‍ത്ഥാടന കാലയളവിലെ തിക്കും തിരക്കുകളും ഒഴിവാക്കുവാന്‍ കഴിയുമെന്ന് റെയില്‍വേ മേധാവികള്‍ ചൂണ്ടിക്കാട്ടി.
2009ലാണ് ചെങ്ങന്നൂരിനെ ശബരിമലയുടെ പ്രവേശന കവാടമായി പ്രഖ്യാപിച്ചത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് ചെങ്ങന്നൂര്‍ – ശബരിമല എന്ന് നാമകരണം ചെയ്യണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: