മലപ്പുറം: അന്യമതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും മഹല്ല് കമ്മറ്റിയുടെ ഊരുവിലക്ക്. മലപ്പുറം കീഴാറ്റൂര്‍ തച്ചിങ്ങനാടത്തെ കുന്നുമ്മല്‍ യൂസുഫിന്റെ കുടുംബത്തിനാണ് ഈ ദുര്‍ഗതി. കൊണ്ടിപ്പറമ്പ് മദാറുല് ഇസ്ലാം സംഘമാണ് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം വാട്ടര്‍ അതോറിറ്റിയിലെ എഞ്ചിനീയര്‍ കുന്നുമ്മല്‍ യൂസുഫുവിന്റെയും സിപിഎം ഏരിയാ കമ്മിറ്റി അംഗം നജ്മയുടെയും മകള്‍ ജസീലയുടെ വിവാഹമാണ് മഹല്ല് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്.
വീട്ടുകാരുടെ സമ്മത പ്രകാരം ജസീല നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെയാണ് വിവാഹം കഴിച്ചത്. ഇതേത്തുടര്‍ന്ന് കുടുംബവുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് മഹല്ല് കമ്മിറ്റിയുടെ തീരുമാനം വന്നു. മഹല്ലിലെ അംഗങ്ങള്‍ക്ക് കമ്മറ്റി രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു. വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നും വിഷയം നിയമപരമായി നേരിടുമെന്നും യുസുഫുവിന്റെ ഭാര്യ നജ്മ പറഞ്ഞു.
മഹല്ല് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ കുടുംബത്തെ പുറത്താക്കിയിട്ടില്ലെന്നും നിസ്സഹകരണം മാത്രമാണെന്നുമുള്ള വിശദീകരണവുമായി മഹല്ല് കമ്മറ്റി ഭാരവാഹികള്‍ രംഗത്തെത്തി. മഹല്ല് കമ്മറ്റിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം സ്വദേശി അഡ്വ.സുഭാഷ് മലപ്പുറം എസ്പിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: