കോഴിക്കോട്: ഇരുചക്രവാഹനങ്ങളുടെ സൈലന്‍സറില്‍ രൂപാന്തരം വരുത്തി കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഓടിക്കുന്നവരെ പിടികൂടി പിഴ ഈടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഇത്തരം ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. രൂപാന്തരം വരുത്തിയ സൈലന്‍സറുകള്‍ പഴയപടിയാക്കണമെന്നും കമ്മീഷന് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി.
നഗരത്തിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ കാതടിപ്പിക്കുന്ന ഹോണുകള്‍ നിരോധിക്കണമെന്നും നിരോധന വിവരം ഡ്രൈവര്‍മാരെ അറിയിക്കാന്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഇവ പാലിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനു സമീപമുള്ള ട്രാഫിക് ഉദേ്യാഗസ്ഥര്‍ക്ക് ആവശ്യമായ ഉത്തരവ് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
മുതിര്‍ന്ന പൗരനായ മേരിക്കുന്ന് സ്വദേശി എസ്. ശിവരാമകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പ്രദേശത്ത് താമസിക്കുന്ന ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാതടപ്പിക്കുന്ന ശബ്ദം അരോചകമായി മാറുകയാണെന്ന് പരാതിയില്‍ പറയുന്നു. വാഹനങ്ങളുടെ ശബ്ദമലിനീകരണം കാരണം നിത്യജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: